കരുവാരക്കുണ്ട് കൊലപാതകം; പെൺകുട്ടി നേരിട്ടത് ക്രൂര പീഡനം; പോസ്റ്റ്മോർട്ടം ഇന്ന്

മലപ്പുറം : കരുവാരക്കുണ്ടിൽ കൊല്ലപ്പെട്ട ഒമ്പതാംക്ലാസ് വിദ്യാർഥിനി നേരിട്ടത് ക്രൂര പീഡനം. കൈകൾ രണ്ടും പിറകിലേക്ക് കെട്ടിയിട്ടശേഷമാണ് പ്ലസ് വണ്ണുകാരനായ ആൺസുഹൃത്ത് പെൺകുട്ടിയെ പീഡിപ്പിച്ചത്. ക്രൂരമായി മർദിക്കുകയും ചെയ്‌തു. പെൺകുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുണ്ട്. ബലാത്സംഗശേഷം പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വാണിയമ്പലം– തൊടിയപ്പുലം റെയിൽവേ സ്‌റ്റേഷനിടയിൽ പുള്ളിപ്പാടം ഭാഗത്ത് റെയിലിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ വെള്ളി പകൽ പതിനൊന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇരുവരും ദീർഘകാലമായി സൗഹൃദത്തിലാണ്. അടുത്തിടെ ആൺകുട്ടി വീട്ടിൽ അതിക്രമിച്ചുകടന്നതായി കാണിച്ച് പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ 16 കാരനെ താക്കീത് നൽകി പിന്തിരിപ്പിക്കുകയും ചെയ്തിതിരുന്നു.
വ്യാഴാഴ്‌ച അനുജത്തിക്കൊപ്പം സ്‌കൂളിലേക്ക് പുറപ്പെട്ട പെൺകുട്ടി സ്‌കൂളിനുമുന്നിൽ ബസ് ഇറങ്ങിയശേഷം സുഹൃത്തിനൊപ്പം പോയി. പിന്നീടാണ് തൊടിയപ്പുലത്ത് എത്തിയത്. ഇവിടെവച്ച് പെൺകുട്ടി ഫോണിൽ അമ്മയെ വിളിച്ച് ഉടൻ വീട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. ഇതിനുശേഷമാകാം കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്. പെൺകുട്ടിയുടെതന്നെ വസ്‌ത്രം ഉപയോഗിച്ച് കൈകൾ പിറകിലേക്ക് കെട്ടിയിട്ടായിരുന്നു പീഡനം. ചെറുത്ത പെൺകുട്ടിയെ മൃഗീയമായി മർദിച്ചു. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം സമീപത്തെ വീട്ടിലെത്തി വെള്ളം ചോദിച്ചു. കൈകളിൽ രക്തക്കറകളുണ്ടായിരുന്നു. പൊലീസിനെ പേടിച്ച് ഓടിയപ്പോൾ വീണതാണെന്നായിരുന്നു പറഞ്ഞത്. ശേഷം തൊടിയപ്പുലം റെയിൽവേ സ്‌റ്റേഷനിലെത്തി വീട്ടുകാരോട് ഓട്ടോറിക്ഷയുമായി വരാൻ ആവശ്യപ്പെട്ടു. ഇതിലാണ് വീട്ടിലെത്തിയത്.
വൈകിട്ട് അഞ്ച് മണിയായിട്ടും പെൺകുട്ടി വീട്ടിൽ തിരിച്ചെത്താതായതോടെ കുടുംബം പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ ടവർ ലൊക്കേഷൻ പൊലീസ് ട്രാക്ക് ചെയ്തതോടെയാണ് വാണിയമ്പലം, പുള്ളിപ്പാടം മേഖലകളിലേക്ക് അന്വേഷണം എത്തുന്നത്. പെൺകുട്ടിയുടെ മൃതദേഹം കണ്ടെന്ന വിവരം ആദ്യം പൊലീസിനെ അറിയിക്കുന്നതും പ്രതിയായ 16 കാരനാണ്. സ്കൂൾ യൂണിഫോമിലായിരുന്നു മൃതദേഹം. സ്കൂൾ ബാഗും സമീപത്തുണ്ടായിരുന്നു. ആദ്യം അറിയില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് വിശദമായി ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. പെൺകുട്ടിയെ ബലാൽസംഗം ചെയ്തുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 16 കാരൻ മാരകമായ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജിലുള്ള പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.










0 comments