പ്രവാസികള്‍ക്കും കുടുംബത്തിനും ഇൻഷുറൻസ് പരിഗണനയിൽ
കണ്ണൂർ വിമാനത്താവളം ;ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി മുഖ്യമന്ത്രി തലത്തിൽ യോഗം ചേരും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, കെ വി സുമേഷ് എന്നിവരുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഒന്നാംഘട്ടം 1113.33 ഏക്കർ ഏറ്റെടുത്ത് നൽകി. രണ്ടാംഘട്ടം 804.37 ഏക്കർ ഏറ്റെടുക്കും. വിമാനത്താവള വികസനത്തിന്റെ ഭാഗമായ വ്യവസായ പാർക്കിന് 1970.05 ഹെക്ടർ ഏറ്റെടുക്കണം. കോളാരി, കീഴല്ലൂർ വില്ലേജിൽ 21.81 ഹെക്ടർ ഏറ്റെടുത്ത് കിൻഫ്രയ്‌ക്ക് കൈമാറി. കീഴൂർ, പട്ടാനൂർ വില്ലേജിലായി 202.34 ഹെക്ടർ ഏറ്റെടുക്കാൻ ഫണ്ട് അനുവദിച്ചു.
വിമാനത്താവളത്തിന്റെ റൺവേയുടെ നീളം 4000 മീറ്ററായി ദീർഘിപ്പിക്കാൻ കീഴല്ലൂർ വില്ലേജിലെ 245.33 ഏക്കർ ഭൂമി നോട്ടിഫൈ ചെയ്‌തിരുന്നു. റൺവേ വികസനത്തിന് 750 കോടിയും പുനരധിവാസത്തിന് 150 കോടിയുമടക്കം 900 കോടിയുടെ നിർദേശം സമർപ്പിച്ചു.
കുടിയൊഴിപ്പിക്കുന്നവർക്ക് പകരം ഭൂമിക്ക് വ്യവസ്ഥ ഇല്ലാത്തതിനാൽ പ്രത്യേക പാക്കേജിന് കലക്ടർക്ക് നിർദേശം നൽകി. 14 കുടുംബങ്ങളുടെ കൈവശ ഭൂമിയും വസ്‌തുവും ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വിശദ നിർദേശം സമർപ്പിക്കും. മട്ടന്നൂരിലെ നിയമസഭാംഗം കെ കെ ശൈലജ വിഷയം നിരന്തരം ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. പ്രശ്നപരിഹാരത്തിന് സമയബന്ധിത നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസികള്‍ക്കും കുടുംബത്തിനും ഇൻഷുറൻസ് പരിഗണനയിൽ
പ്രവാസി മലയാളികൾക്കും കുടുംബാംഗങ്ങൾക്കുമായി സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിലുള്ള ക്ഷേമപദ്ധതി കാര്യക്ഷമമാക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
കാലോചിതമായി പദ്ധതി ആവിഷ്കരിക്കാൻ സർക്കാർ ഊന്നൽ നൽകുന്നുണ്ട്. പ്രവാസി ക്ഷേമനിധിയിൽ എട്ട് ലക്ഷത്തോളം അംഗങ്ങളും
എഴുപതിനായിരത്തോളം പെൻഷൻകാരുമുണ്ട്. എണ്ണായിരത്തോളം പ്രവാസികൾ പുതുതായി അംഗത്വത്തിന് അപേക്ഷിച്ചു. രണ്ടായിരംപേർ പുതുതായി പെൻഷന് അർഹത നേടി. പെൻഷൻ തുക വർധിപ്പിക്കുന്നതും ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി ഉയർത്തുന്നതും ഇപ്പോൾ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി ടി വി ഇബ്രാഹിമിന്റെ സബ്മിഷന് മറുപടി നൽകി.









0 comments