print edition അസം സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ 6 പേർ പിടിയിൽ

ദിൽവെർ ഹുസൈൻ (ഇടത്), സുഹൈൽ അലോം (വലത്)
കാക്കനാട്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിനിയായ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗംചെയ്ത കേസിൽ അസംകാരായ രണ്ടുപേർ അറസ്‌റ്റിൽ. പെൺകുട്ടിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയിൽ അസം സ്വദേശി ദിൽവെർ ഹുസൈൻ (24), സഹായി സുഹൈൽ അലോം (19) എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന മറ്റു നാല് പ്രതികളെ അസമിൽനിന്ന് പിടികൂടിയതായും പൊലീസ് അറിയിച്ചു. ഇവരെയും കൊച്ചിയിലെത്തിച്ചു.
കേസിൽ ഇവരുടെ പങ്ക് പരിശോധിച്ചശേഷമെ അറസ്റ്റിലേക്ക് കടക്കുകയൂള്ളൂ. പ്രതികൾക്കെതിരെ പോക്‌സോ ചുമത്തുന്നത് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടിയെ ഇൻസ്‌റ്റഗ്രാമിൽ പരിചയപ്പെട്ട് പ്രണയം നടിച്ച് കേരളത്തിലെത്തിച്ച അസം സ്വദേശി ഒളിവിലാണ്. ഒരുമാസംമുന്പാണ് സംഭവം നടന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങിനെ: നിലവിൽ ഒളിവിലുള്ള അസം സ്വദേശി തന്റെ സുഹൃത്തുക്കളെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ ചെമ്പുമുക്കിലെ വീട്ടിലെത്തിച്ചത്. ജ്യൂസിൽ മയക്കുമരുന്ന് കലർത്തിനൽകി ബോധംകെടുത്തിയശേഷം ഇയാളും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
പിന്നീട് കലൂരിലെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. സംഭവം പുറത്തുപറഞ്ഞതോടെ പെൺകുട്ടിയെയും കുടുംബത്തെയും പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. തുടർന്ന് കുടുംബം പൊലീസിൽ പരാതിനൽകി. കൂടുതൽപേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.










0 comments