കോൺഗ്രസ് നേതാവിന്റെ വീട്ടിലെ ആത്മഹത്യ
print edition അന്വേഷണം ഒടുവിൽ ക്രൈംബ്രാഞ്ചിന്; സൊസൈറ്റി രേഖകൾ കസ്‌റ്റഡിയിൽ

കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി ഓഫീസിൽ ക്രൈം ബ്രാഞ്ച് പരിശോധന നടത്തുന്നു
വടകര : യുഡിഎഫ് നേതൃത്വത്തിലുള്ള കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നിക്ഷേപത്തട്ടിപ്പിനെ തുടർന്ന് കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി വയോധികൻ ആത്മഹത്യചെയ്ത സംഭവത്തിൽ അന്വേഷണം ഒടുവിൽ ക്രൈംബ്രാഞ്ചിന്. അസ്വാഭാവിക മരണത്തിന് കേസെടുത്തതല്ലാതെ മറ്റ് നടപടികളൊന്നും സ്വീകരിക്കാത്ത പൊലീസിന്റെ നിലപാടിൽ വലിയ പ്രതിഷേധമുയർന്നിരുന്നു.
സൊസൈറ്റിയിൽ നിക്ഷേപിച്ച 22 ലക്ഷം രൂപ നിരവധി തവണ ആവശ്യപ്പെട്ടിട്ടും തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് തിരുവള്ളൂർ സ്വദേശി ഇബ്രാഹിംകുട്ടി ഹാജി സൊസൈറ്റി ഭാരവാഹിയും ഡിസിസി സെക്രട്ടറിയുമായ പഴങ്കാവിലെ ടി വി സുധീർ കുമാറിന്റെ വീട്ടുകോലായിൽ തീകൊളുത്തിയത്. ചികിത്സയിലിരിക്കെയാണ് മരിച്ചത്. വടകര പൊലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.
അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ വകുപ്പുകൾ ചേർക്കുമെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ടി മനോഹരൻ പറഞ്ഞു. ബുധൻ ക്രൈംബ്രാഞ്ച് സംഘം സൊസൈറ്റി ഓഫീസിൽ പരിശോധന നടത്തി.
സൊസൈറ്റി ഓഫീസിൽ പകൽ രണ്ടിന് ആരംഭിച്ച പരിശോധന രണ്ട് മണിക്കൂറിലേറെ നീണ്ടു. വിവിധ രേഖകൾ കസ്റ്റഡിയിലെടുത്ത് ഓഫീസ് പൂട്ടി സീൽ ചെയ്തു. ഇബ്രാഹിം ഹാജി താമസിച്ച വാടക ക്വാർട്ടേഴ്സിൽ ഉൾപ്പെടെ ക്രൈംബ്രാഞ്ച് പരിശോധന നടത്തും. സഹകരണ ഓഡിറ്റ് ജോ. ഡയറക്ടർ കണ്ടെത്തിയ 2.16 കോടിയുടെ വെട്ടിപ്പ്, 22 ലക്ഷം രൂപ തിരിച്ചുകിട്ടാത്തതിനെ തുടർന്ന് ഇബ്രാഹിംകുട്ടി ഹാജി പൊലീസിൽ നൽകിയ പരാതി, ആത്മഹത്യ എന്നീ കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.










0 comments