print edition കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ടക്കേസ്; ഉരുണ്ടുകളിച്ച് സതീശൻ, ചെവിക്കുപിടിച്ച് കോടതി

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നൽകിയ മാനനഷ്ടക്കേസിൽ വാദിക്കാതെ കോടതി നടപടി നീട്ടിക്കൊണ്ടുപോകാൻ പ്രതിഭാഗം ശ്രമം. കേസിൽ കടകംപള്ളി സുരേന്ദ്രന്റെ വാദം കഴിഞ്ഞ ജനുവരി അഞ്ചിന് പൂർത്തിയായിരുന്നു. എന്നാൽ എതിർവാദം പറയേണ്ട വി ഡി സതീശന്റെ അഭിഭാഷകൻ വാദം പറയാനോ തെളിവ് ഹാജരാക്കാനോ തയ്യാറായില്ല. ഇതിനായി ജനുവരി 15- മുതൽ ഇന്നലെവരെ 12 പ്രാവശ്യം കേസ് അഡീഷണൽ സബ് കോടതി വിചാരണയ്ക്ക് എടുത്തു. എന്നാൽ പ്രതിഭാഗം ഓരോ കാരണങ്ങൾ പറഞ്ഞ് കേസ് നീട്ടുകയാണ്.
തിങ്കളാഴ്ച വേറെ കോടതിയിൽ കേസുണ്ടെന്ന് പറഞ്ഞാണ് കേസ് മാറ്റാൻ പ്രതിഭാഗം ആവശ്യപ്പെട്ടത്. ഇനി സമയം നീട്ടി തരാനാകില്ല എന്ന് കർശന നിർദേശം നൽകിയ കോടതി കേസ് ബുധനാഴ്ചയിലേക്ക് മാറ്റി. കോടതി വിധി തിരിച്ചടിയാകുമോയെന്ന് ഭയന്ന് തെരഞ്ഞെടുപ്പ് കഴിയുംവരെ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമം. ശബരിമല സ്വർണമോഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കോടതിയിൽ കടകംപള്ളി സുരേന്ദ്രന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇനിയും എന്തെങ്കിലും രേഖ ഹാജരാക്കാൻ വി ഡി സതീശന് കഴിഞ്ഞിട്ടില്ല.
"സ്വർണമോഷണക്കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധമുണ്ടെന്നും ഏത് കോടീശ്വരനാണ് സ്വർണപ്പാളികൾ വിറ്റതെന്ന് കടകംപള്ളിക്ക് അറിയാം' എന്നുമാണ് വി ഡി സതീശൻ പറഞ്ഞത്. ഇതിനെതിരെയാണ് കടകംപള്ളി സുരേന്ദ്രൻ 10 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് കൊടുത്തത്. സ്വർണപ്പാളികൾ കടകംപള്ളി മറിച്ചുവിറ്റെന്നോ അതിൽ അദ്ദേഹത്തിന് പങ്കുണ്ടെന്നോ പറഞ്ഞിട്ടില്ലെന്ന് സതീശന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചി രുന്നു.
വി ഡി സതീശൻ അന്ന് പറഞ്ഞത്
കടകംപള്ളി സുരേന്ദ്രന് സ്വർണക്കൊള്ളയിൽ വ്യക്തമായ പങ്കുണ്ട്. ദ്വാരപാലക ശിൽപ്പം വിറ്റത് ഏത് കോടീശ്വരനാണെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കണം. കോടതിയിൽ കേസ് നടക്കുമ്പോൾ തെളിവ് നൽകും. (ആരോപണം ഉന്നയിച്ച് 106 ദിവസം പിന്നിട്ടിട്ടും ഒരു തെളിവും ഹാജരാക്കിയിട്ടില്ല. കേസ് തുടർവാദത്തിനായി 29-ലേക്ക് മാറ്റി)
അഭിഭാഷകൻ പറഞ്ഞത്
ദ്വാരപാലക ശിൽപ്പം കടകംപള്ളി സുരേന്ദ്രൻ മറിച്ചുവിറ്റെന്നോ അതിൽ അദ്ദേഹത്തിന് പങ്കുണ്ടെന്നോ പറഞ്ഞിട്ടില്ല. ദേവസ്വം മന്ത്രി എന്നനിലയിൽ കാര്യങ്ങൾ അറിയാമായിരുന്നു എന്നാണ് ഉദ്ദേശിച്ചത്. ഇത് വ്യക്തിപരമായ അഭിപ്രായമല്ല.











0 comments