ad
Deshabhimani

'ജനവിധി അം​ഗീകരിക്കുന്നു, പോരാട്ടം തുടരും, ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകും' : കടകംപള്ളി സുരേന്ദ്രൻ

Kadakampally Surendran

കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം

വെബ് ഡെസ്ക്

Published on May 04, 2026, 06:44 PM | 2 min read

തിരുവനന്തപുരം: കഴക്കൂട്ടത്തെ ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അം​ഗവും കഴക്കൂട്ടം ഇടതുപക്ഷ സ്ഥാനാർഥിയുമായ കടകംപള്ളി സുരേന്ദ്രൻ. വെറും 428 വോട്ടുകളുടെ വ്യത്യാസത്തിലാണ് പരാജയം സംഭവിച്ചത്. വിജയിച്ച വി മുരളീധരന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും കടകംപള്ളി ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ 10 വർഷക്കാലം നിങ്ങളുടെ ജനപ്രതിനിധിയായി പ്രവർത്തിക്കാൻ നൽകിയ വലിയ പിന്തുണയ്ക്ക് ഹൃദയപൂർവ്വം നന്ദി. ഈ കാലയളവിൽ മണ്ഡലത്തിന്റെ സമഗ്രമായ വികസനത്തിനായി ഒട്ടേറെ കാര്യങ്ങൾ നടപ്പിലാക്കാൻ സാധിച്ചു.


നിരവധി പദ്ധതികൾക്ക് തുടക്കം കുറിക്കാനും സാധാരണക്കാരായ അനേകം മനുഷ്യർക്ക് താങ്ങും തണലുമാകാനും കഴിഞ്ഞു എന്നതിൽ ചാരിതാർത്ഥ്യമുണ്ട്. ഇങ്ങനെയൊരു വലിയ അവസരം നൽകിയ കഴക്കൂട്ടത്തെ ജനങ്ങളെ എപ്പോഴും സ്മരിക്കുമെന്നും അദ്ദേഹം കുറിച്ചു. ഈ തെരഞ്ഞെടുപ്പ് കാലത്ത് പണാധിപത്യത്തിന്റെയും വ്യാജപ്രചരണങ്ങളുടെയും ഒരു വൻ കുത്തൊഴുക്ക് ആണ് മണ്ഡലത്തിൽ ഉണ്ടായത്. ക്ഷേമ പെൻഷനുകൾ നൽകുന്നത് 'താമര' ആണെന്ന തരത്തിലുള്ള വ്യാജപ്രചരണങ്ങൾ മുതൽ മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ചുകൊണ്ടുള്ള നീക്കങ്ങൾ വരെ ഇവിടെ നടന്നു.


കരിക്കകം ക്ഷേത്രത്തിലെ പൊങ്കാലയിൽ പങ്കെടുക്കവെ ഇഫ്താർ വിരുന്നിനെ കുറിച്ച് സംസാരിക്കുന്നതായി വ്യാജ വീഡിയോ വരെ സൃഷ്ടിച്ചു. ഒരു ക്ഷേത്രത്തിലെ പൂജാരിയുടെ ആത്മഹത്യയുമായി ചേർത്ത്കെട്ടി വ്യാജ കഥകൾ സൃഷ്ടിച്ചു. നാല് വോട്ടുകളുള്ള ഒരു വീട്ടിൽ പോലും ഒന്നര ലക്ഷം രൂപ വിലവരുന്ന സഹായം വരെ വിതരണം ചെയ്ത പണാധിപത്യ രാഷ്ട്രീയത്തെയാണ് ഞങ്ങൾക്ക് നേരിടേണ്ടി വന്നതെന്നും അദേഹം തുറന്നടിച്ചു. ഈ വ്യാജപ്രചരണങ്ങളുടെയും പണക്കൊഴുപ്പിന്റെയും ഇടയിലും ഉറച്ചുനിന്ന സമ്മതിദായകർക്കും അദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നുണ്ട്. നമ്മുടെ പോരാട്ടം തുടരുമെന്നും ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.





ഫേസ്ബുക്ക് കുറിപ്പ്:


കഴക്കൂട്ടത്തെ ജനവിധി ഞാൻ വിനയപൂർവ്വം അംഗീകരിക്കുന്നു. വെറും 428 വോട്ടുകളുടെ വ്യത്യാസത്തിലാണ് ഈ പരാജയം സംഭവിച്ചിരിക്കുന്നത്. വിജയിച്ച ശ്രീ. വി. മുരളീധരന് എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

കഴിഞ്ഞ 10 വർഷക്കാലം നിങ്ങളുടെ ജനപ്രതിനിധിയായി പ്രവർത്തിക്കാൻ എനിക്ക് നൽകിയ വലിയ പിന്തുണയ്ക്ക് ഹൃദയപൂർവ്വം നന്ദി പറയുന്നു. ഈ കാലയളവിൽ മണ്ഡലത്തിന്റെ സമഗ്രമായ വികസനത്തിനായി ഒട്ടേറെ കാര്യങ്ങൾ നടപ്പിലാക്കാൻ എനിക്ക് സാധിച്ചു. നിരവധി പദ്ധതികൾക്ക് തുടക്കം കുറിക്കാനും സാധാരണക്കാരായ അനേകം മനുഷ്യർക്ക് താങ്ങും തണലുമാകാനും കഴിഞ്ഞു എന്നതിൽ എനിക്ക് ചാരിതാർത്ഥ്യമുണ്ട്. ഇങ്ങനെയൊരു വലിയ അവസരം നൽകിയ കഴക്കൂട്ടത്തെ ജനങ്ങളെ ഞാൻ എപ്പോഴും സ്മരിക്കും.

ഈ തിരഞ്ഞെടുപ്പ് കാലത്ത് പണാധിപത്യത്തിന്റെയും വ്യാജപ്രചരണങ്ങളുടെയും ഒരു വൻ കുത്തൊഴുക്ക് തന്നെയാണ് മണ്ഡലത്തിൽ ഉണ്ടായത്. ക്ഷേമ പെൻഷനുകൾ നൽകുന്നത് 'താമര' ആണെന്ന തരത്തിലുള്ള വ്യാജപ്രചരണങ്ങൾ മുതൽ മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ചുകൊണ്ടുള്ള നീക്കങ്ങൾ വരെ ഇവിടെ നടന്നു. കരിക്കകം ക്ഷേത്രത്തിലെ പൊങ്കാലയിൽ പങ്കെടുക്കവെ ഇഫ്താർ വിരുന്നിനെ കുറിച്ച് ഞാൻ സംസാരിക്കുന്നതായി വ്യാജ വീഡിയോ സൃഷ്ടിച്ചു. ഒരു ക്ഷേത്രത്തിലെ പൂജാരിയുടെ ആത്മഹത്യയുമായി ചേർത്ത്കെട്ടി വ്യാജ കഥകൾ സൃഷ്ടിച്ചു. നാല് വോട്ടുകളുള്ള ഒരു വീട്ടിൽ പോലും ഒന്നര ലക്ഷം രൂപ വിലവരുന്ന സഹായം വരെ വിതരണം ചെയ്ത പണാധിപത്യ രാഷ്ട്രീയത്തെയാണ് ഞങ്ങൾക്ക് നേരിടേണ്ടി വന്നത്.

ഇതോടൊപ്പം കേരള കൗമുദി എന്ന മാധ്യമം സ്വീകരിച്ച നിലപാടുകളെയും പരാമർശിക്കേണ്ടതുണ്ട്. എന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും എഴുതിത്തകർക്കാനുമുള്ള അവരുടെ ശ്രമങ്ങൾ ഒരു പരിധി വരെ വിജയിച്ചിരിക്കുകയാണ്. പത്രാധിപർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ കാറ്റിൽ പറത്തി ബിജെപിക്ക് വേണ്ടി തൂലിക ചലിപ്പിച്ച അവരുടെ നടപടി വിജയം കണ്ടിരിക്കുന്നു. ആശംസകൾ..

ഈ വ്യാജപ്രചരണങ്ങളുടെയും പണക്കൊഴുപ്പിന്റെയും ഇടയിലും എനിക്കൊപ്പം ഉറച്ചുനിന്ന 46,136 സമ്മതിദായകർക്കും ഞാൻ നന്ദി പറയുന്നു. കഴിഞ്ഞ രണ്ട് മാസക്കാലം കഠിനമായ വെയിലും ചൂടും വകവെക്കാതെ ഈ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ സജീവമായി പങ്കെടുത്ത ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും സി.പി.ഐ.എമ്മിന്റെയും മുഴുവൻ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നു.

നമ്മുടെ പോരാട്ടം തുടരും. ജനങ്ങൾക്കൊപ്പം എന്നും ഞാനുണ്ടാകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home