print edition 'തെളിവുണ്ടെങ്കിൽ സമർപ്പിക്കൂ' ; സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം
ശബരിമല സ്വർണമോഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കോടതിയിൽ ആവശ്യപ്പെട്ട് കടകംപള്ളി സുരേന്ദ്രൻ. വി ഡി സതീശനെതിരെ കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ടക്കേസിൽ അഡീഷണല്‍ സബ് കോടതിയിൽ വാദം നടക്കുകയാണ്. എന്നാൽ ഒമ്പത് സിറ്റിങ്ങുകൾ കഴിഞ്ഞിട്ടും ഇത്തരമൊരു രേഖ ഹാജരാക്കാൻ വി ഡി സതീശന് കഴിഞ്ഞിട്ടില്ലെന്ന് കടകംപള്ളിയുടെ അഭിഭാഷകൻ അറിയിച്ചു. മറുപടി വാദത്തിന് എതിർഭാഗം കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് കേസ് പരിഗണിക്കുന്നത് 14- ലേക്ക് മാറ്റി.
സ്വര്‍ണമോഷണക്കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധമുണ്ടെന്നും ഏത് കോടീശ്വരനാണ് സ്വര്‍ണപ്പാളികള്‍ വിറ്റതെന്ന് കടകംപള്ളിക്ക് അറിയാമെന്നുമായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. ഇതിനെതിരെയാണ് കടകംപള്ളി സുരേന്ദ്രന്‍ 10 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് കൊടുത്തത്.
ഹൈക്കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നാണ് സതീശൻ വാദിച്ചത്. എന്നാൽ ഒരു കോടതി ഉത്തരവിലും കടകംപള്ളിക്ക് എതിരെ പരാമർശങ്ങളില്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബർ എട്ടി-നാണ് സതീശൻ ആരോപണം ഉന്നയിക്കുന്നത്. ഇതിനെതിരെ കടകംപള്ളി സുരേന്ദ്രൻ ഒക്ടോബർ 25നാണ് കോടതിയെ സമീപിച്ചത്.











0 comments