സെറ്റാണ് കഴക്കൂട്ടം

കഴക്കൂട്ടം മണ്ഡലം എൻഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ കുഴിവിളയിലെ ‘വാക്ക് വിത്ത് കെ എസ്’ പരിപാടിയിൽ പങ്കെടുത്തപ്പോൾ

ആൻസ് ട്രീസ ജോസഫ്
Published on Mar 28, 2026, 12:00 AM | 1 min read
തിരുവനന്തപുരം: ദിനംപ്രതി ഉയരുന്ന പുതിയ സ്കൂൾ കെട്ടിടങ്ങളും ഐടി കമ്പനികളും... ഒരു നാടിന്റെ വികസനത്തെ ഇതിനപ്പുറം അടയാളപ്പെടുത്താൻ മറ്റൊന്നില്ല. 10 വർഷത്തിൽ കഴക്കൂട്ടം മണ്ഡലത്തിലെ വികസനങ്ങൾക്ക് അതിവേഗമായിരുന്നു. ഈ തെരഞ്ഞെടുപ്പ് നാളുകളിലും മണ്ഡലത്തിലെ റോഡുകളും സ്കൂൾ കെട്ടിടങ്ങളിൽ പുതിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. കഴക്കൂട്ടത്തുകാർ വാതോരാതെ പറയാനുള്ള വികസനങ്ങൾ സമ്മാനിച്ചതാകട്ടെ പ്രിയപ്പെട്ട എംഎൽഎ കടകംപള്ളി സുരേന്ദ്രനും.
മന്ത്രിയായിരുന്നപ്പോഴും എംഎൽഎയായി തുടരുമ്പോഴും കടകംപള്ളി മണ്ഡലത്തിൽ സജീവമാണ്. തന്റെ വോട്ടർമാർ ഏതുസമയത്ത് വിളിച്ചാലും വേഗത്തിൽ ഇടപെടുന്ന ജനപ്രതിനിധിയാണ് അദ്ദേഹം. എൽഡിഎഫ് സർക്കാരിന്റെ ആസൂത്രണത്തിൽ കഴക്കൂട്ടത്തിന്റെ സകലമേഖലകളിലും സമാനതകളില്ലാത്ത വികസന–ക്ഷേമ പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. 2500 കോടിയിലധികം രൂപയുടെ വികസന വിപ്ലവം സാധ്യമാക്കി. 1996ൽ ആയിരുന്നു കടകംപള്ളി സുരേന്ദ്രന്റെ ആദ്യവിജയം. ഇത്തവണ ആറാംമത്സരം.
സിപിഐ എം കടകംപള്ളി പഞ്ചായത്ത് സെക്രട്ടറിയായും താലൂക്ക് സെക്രട്ടറിയായും ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കടകംപള്ളി പഞ്ചായത്ത് വൈസ്- പ്രസിഡന്റും ജില്ലാ കൗൺസിൽ അംഗവുമായിരുന്നു. 1974-ൽ സിപിഐ എം അംഗമായി. ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ സെക്രട്ടറി, ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയറ്റ് അംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സംസ്ഥാന കമ്മിറ്റി അംഗം. കടകംപള്ളി സി കെ കൃഷ്ണൻകുട്ടിയുടെയും ഭഗവതികുട്ടിയുടെയും മകനാണ്. ഭാര്യ: സുലേഖ. മക്കൾ: അരുൺ സുരേന്ദ്രൻ, അനൂപ് സുരേന്ദ്രൻ. മരുമക്കൾ: സ്മൃതി ശ്രീകുമാർ, ഗീതു.
കെപിസിസി വൈസ് പ്രസിഡന്റായ ടി ശരത്ചന്ദ്ര പ്രസാദാണ് യുഡിഎഫ് സ്ഥാനാർഥി. 1991ൽ ആറ്റിങ്ങൽ എംഎൽഎയായി. ഭാര്യ: വി ജിജി (സീനിയർ മാനേജർ, ആർജിസിബി). മക്കൾ: ഗായത്രി, ഗൗരി. 2016ൽ കടകംപള്ളിയോട് പരാജയപ്പെട്ട വി മുരളീധരൻ ഇത്തവണയും എൻഡിഎയ്ക്കുവേണ്ടി മത്സരരംഗത്തുണ്ട്. മുൻ കേന്ദ്രമന്ത്രിയും മുൻ രാജ്യസഭാംഗവുമാണ്. തലശേരി എരഞ്ഞോളി സ്വദേശി. ഭാര്യ: ഡോ. കെ എസ് ജയശ്രീ.











0 comments