print edition കർണാടകത്തിലെ സ്നേഹക്കട ബുൾഡോസര്‍ കയറ്റി തകർത്തു : കെ ടി ജലീൽ

ഫക്കീർ കോളനിയിൽ എത്തിയ കെ ടി ജലീൽ എംഎൽഎ കുട്ടികളുമായി സംസാരിക്കുന്നു. നാഷണൽ വനിതാ ലീഗ് ദേശീയ അധ്യക്ഷ തസ്നീം ഇബ്രാഹിം സമീപം
ബംഗളൂരു
കർണാടകത്തിൽ കോൺഗ്രസ് ജയിച്ചപ്പോൾ തുറന്നുവെന്ന് പറഞ്ഞ രാഹുൽ ഗാന്ധിയുടെ സ്‍നേഹക്കടയാണ് കർണാടക സർക്കാർ ബുൾഡോസര്‍ കയറ്റി തകർത്തതെന്ന് കെ ടി ജലീൽ എംഎൽഎ. കൊഗിലുവിൽ തകർത്ത വീടുകൾ സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒഴിപ്പിച്ചത് കൈയേറ്റമാണെന്നാണ് കർണാടക സർക്കാർ പറയുന്നത്. കൈയേറ്റക്കാർക്ക് എങ്ങനെയാണ് റേഷൻ കാർഡും ആധാർ കാർഡും വൈദ്യുതി കണക്‍ഷനും കിട്ടിയത്. ഇത്തരത്തിലുള്ള ബുൾഡോസർരാജിനെതിരെ ഇടതുപക്ഷക്കാർ മാത്രമല്ല, ഓരോ ഇന്ത്യക്കാരനും പ്രതികരിക്കണം. സംഭവത്തെ ന്യായീകരിക്കുകയാണ് കുഞ്ഞാലിക്കുട്ടിയടക്കമുള്ള മുസ്ലിം ലീഗ് നേതാക്കൾ. അവർ ഇവിടെവന്ന് യാഥാർഥ്യം മനസിലാക്കി കർണാടക സർക്കാരിൽ പുനരധിവാസത്തിനായി സമ്മർദം ചെലുത്തുകയാണ് വേണ്ടത്. ഇടതുപക്ഷത്തിന് ഇത് രാഷ്ടീയ പ്രചരണത്തിനുള്ള ഉപാധിയല്ല.
ബുൾഡോസർ കയറിയിറങ്ങിയ ഡൽഹിയിലും യുപിയിലും ഓടിയെത്തിയത് സിപിഐ എം നേതാക്കളാണ്. യെലഹങ്കയിലെ വിഷയത്തിൽ മാത്രമല്ല ഇടതുപക്ഷം ഇടപെട്ടത്. ഇത്തരം ബുൾഡോസർരാജിനെതിരെ എല്ലാക്കാലത്തും ഇടതുപക്ഷം ശക്തമായി പ്രതികരിക്കുമെന്നും കെ ടി ജലീൽ പറഞ്ഞു. ഐഎന്‍എല്‍ സ്ഥാപകനേതാവ് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ മകളും നാഷണൽ വനിതാ ലീഗ് ദേശീയ അധ്യക്ഷ തസ്നീം ഇബ്രാഹിമും സിപിഐ എം ജില്ലാ കമ്മറ്റി അംഗങ്ങളും ഒപ്പമുണ്ടായിരുന്നു.











0 comments