print edition സുധാകരന് വിജയസാധ്യതയില്ലെന്ന് സണ്ണിയും സതീശനും; കത്തിന്റെ പേരിൽ നേതാക്കൾ തമ്മിൽ വീണ്ടും കുത്ത്

തിരുവനന്തപുരം: എഐസിസിക്ക് കത്തയച്ച വിഷയത്തിൽ സണ്ണി ജോസഫിന്റെയും വി ഡി സതീശന്റെയും വാദങ്ങൾ തള്ളി കെ സുധാകരൻ. തന്നെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും എഐസിസി പ്രസിഡന്റിന് അയച്ചെന്ന് പ്രചരിക്കുന്ന കത്തുകൾ വ്യാജമല്ലെന്നാണ് സുധാകരൻ പറഞ്ഞത്.
ഇവ വ്യാജമെന്നായിരുന്നു സണ്ണി ജോസഫിന്റെയും വി ഡി സതീശന്റെയും വാദം. സുധാകരന്റെ വെളിപ്പെടുത്തലോടെ നേതൃത്വം വെട്ടിലായി. ഔദ്യോഗിക ലെറ്റർ പാഡിലുള്ള രണ്ട് കത്തുകളും തങ്ങൾ എഴുതിയതല്ലെന്നാണ് സണ്ണി ജോസഫും വി ഡി സതീശനും പറഞ്ഞിരുന്നത്. താൻ ചുമതലകൾ ഏൽപ്പിച്ച് കൊണ്ടുവന്ന സണ്ണി ജോസഫാണ് തനിക്ക് പാര പണിഞ്ഞത് എന്നറിഞ്ഞതോടെ സുധാകരനും ഇടഞ്ഞുനിൽക്കുകയാണ്.
യുഡിഎഫ് കേരളം എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് കത്തുകൾ പുറത്തുവന്നത്. കത്ത് വ്യാജമല്ലെന്നും എന്തൊക്കെയോ മൂടിവയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും കെ സുധാകൻ സ്വകാര്യ ചാനലിലൂടെ വെളിപ്പെടുത്തി. പ്രചരിക്കുന്ന കത്തിലെ വിവരങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും ഹൈക്കമാൻഡിലും പരാതി നൽകുമെന്നും സുധാകരൻ പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്തുകളിൽ സുധാകരന് കണ്ണൂരിൽ വിജയസാധ്യതയില്ലെന്നും ടി ഒ മോഹനനെ പരിഗണിക്കണമെന്നുമാണ് പറയുന്നത്. സുധാകരനെ സ്ഥാനാർഥിയാക്കുന്നതിൽ കോൺഗ്രസ് പ്രവർത്തകരിലും പ്രാദേശിക നേതൃത്വത്തിലും എതിർപ്പുണ്ടെന്നും കത്തിലുണ്ട്.










0 comments