print edition ''ഇനി കോഫീ ഹൗസാണ് ലളിതയുടെ ആഭരണം’’

തൃശൂർ
‘‘ഇനി കോഫീഹൗസാണ് ലളിതയുടെ ആഭരണം’’– എ കെ ജിയുടെ വാക്കുകളാണിത്. തൃശൂർ സ്വരാജ് റൗണ്ടിൽ ആദ്യ കോഫീഹൗസ് തുടങ്ങാൻ പണം തികയാതെവന്നഘട്ടത്തിൽ സ്വന്തം താലിമാലയുൾപ്പെടെ ലളിത ഉൗരി നൽകിയപ്പോഴായിരുന്നു എ കെ ജിയുടെ പ്രതികരണം. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതിന് മുന്പായിരുന്നു ഈ സംഭവം. ലളിതയുടെ ജീവിതപങ്കാളിയും കോഫീഹൗസ് സ്ഥാപകരിലൊരാളുമായ എൻ എസ് പരമേശ്വരൻ പിള്ള രചിച്ച ‘കോഫീ ഹൗസിന്റെ കഥ’ എന്ന പുസ്‌തകത്തിൽ ഇക്കാര്യം വിവരിക്കുന്നുണ്ട്.
കോഫീഹൗസ് ജീവിതത്തിലുടനീളം ഒരു വികാരമായി കൊണ്ടുനടന്നു. ഒരുഘട്ടത്തിൽ തിരുവനന്തപുരം മുതൽ തൃശൂർവരെയുള്ള ഇന്ത്യൻ കോഫീ ബോർഡ് സഹകരണസംഘം അഴിമതിയും ധൂർത്തും മൂലം തകർച്ചയുടെ വക്കിലെത്തിയപ്പോൾ അതിനെ രക്ഷിക്കാൻ സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണിയിൽ സിഐടിയു പ്രതിനിധിയായി എൺപതാം വയസ്സിൽ ഡയറക്ടർ ബോർഡിലേക്ക് മത്സരിച്ചു. അന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
1957ൽ എ കെ ജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ കോഫീബോർഡ് സഹകരണ സംഘം ആരംഭിക്കുന്പോൾ അതിന്റെ പ്രമോട്ടർമാരിലൊരാളായി. പ്രമോട്ടർമാരാകാൻ പണം മുടക്കാൻ 25 തൊഴിലാളികൾ ഇല്ലാതെവന്നപ്പോൾ നാലുതൊഴിലാളികളുടെ ഭാര്യമാർ കൂടി പ്രമോട്ടർമാരായാണ് സഹകരണസംഘം രൂപീകരിച്ചത്. അതിൽ ഏറ്റവും പ്രായംകുറഞ്ഞയാളായിരുന്നു ലളിത.
കോഫീഹൗസ് ആവശ്യങ്ങൾക്കായി എ കെ ജി എത്തുന്പോൾ പലപ്പോഴും പരമേശൻപിള്ളയുടെയും ലളിതയുടെയും വീട്ടിലാണ് താമസിച്ചിരുന്നത്. ലളിതയുടെ മരണത്തോടെ കോഫീഹൗസ് പ്രമോട്ടർമാർ എല്ലാവരും ചരിത്രത്തിന്റെ ഭാഗമായി.
എകെജിയിൽനിന്ന് പഠിച്ച തലമുറയാണ് തന്റേതെന്ന് എപ്പോഴും അഭിമാനപൂർവം പറയുമായിരുന്നു. ആരംഭകാലത്ത് കോഫിഹൗസിൽ കാപ്പിപ്പൊടിക്ക് കവറുണ്ടാക്കുന്ന ജോലി വരെ ചെയ്‌തിട്ടുണ്ട്. എറണാകുളം ഇടപ്പള്ളി കാട്ടിപ്പറന്പിൽ കുടുംബാംഗമാണ്.










0 comments