മുഖ്യമന്ത്രി പട്ടികയിൽ എന്റെ പേര് വിട്ടുപോയതാകും: കെ മുരളീധരൻ

കെ മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി കസേരയ്ക്കായി കോൺഗ്രസിനുള്ളിൽ മാത്രം ഒതുങ്ങിയിരുന്ന തർക്കം തെരുവുയുദ്ധത്തിലേക്ക് കടന്നിരിക്കുകയാണ്. ഹൈക്കമാൻഡ് പ്രതിനിധികൾക്ക് മുന്നിൽ ഗ്രൂപ്പ് പോര് മുറുകുന്നതിനിടെ, മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകാമെന്ന പരാതിയുമായി മുതിർന്ന നേതാവ് കെ മുരളീധരൻ രംഗത്തെത്തി.
സീനിയോറിറ്റിയല്ല, എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും പിന്തുണയാണ് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ പ്രധാനമെന്ന് പറഞ്ഞ മുരളീധരൻ, വി ഡി സതീശനും കെസി വേണുഗോപാലിനും പരോക്ഷമായി മുന്നറിയിപ്പും നൽകി. സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിനെ മുരളീധരൻ തള്ളിക്കളഞ്ഞു.
ഫ്ലക്സ് വെച്ചതുകൊണ്ടോ ജാഥ നടത്തിയത് കൊണ്ടോ മുഖ്യമന്ത്രിയാകാൻ കഴിയില്ല. ഫ്ലക്സിൽ തുപ്പുന്നവരും അവ കീറുന്നവരും കോൺഗ്രസുകാരല്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് വൈരാഗ്യം തെരുവിലേക്ക് പടരുന്നതിലെ അതൃപ്തി അദ്ദേഹം പരസ്യമാക്കി. കേരളത്തിലെ സാഹചര്യം സങ്കീർണ്ണമാണെന്നാണ് ഹൈക്കമാൻഡ് നിരീക്ഷകരുടെ റിപ്പോർട്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെ പേരും ഹൈക്കമാൻഡ് ഇതുവരെ ഉറപ്പിച്ചിട്ടില്ല.
മുഖ്യമന്ത്രി കസേരയ്ക്കായി ഗ്രൂപ്പ് നേതാക്കൾ ഡൽഹിയിൽ തമ്പടിച്ചിരിക്കുകയാണ്. തർക്കം പരിഹരിക്കാൻ ഹൈക്കമാൻഡ് ഇന്ന് നിർണായക ചർച്ചകൾ നടത്തും. എന്നാൽ ഗ്രൂപ്പ് പോര് രൂക്ഷമായ സാഹചര്യത്തിൽ സമവായം അത്ര എളുപ്പമാകില്ലെന്നാണ് സൂചന. അധികാരമോഹത്തിൽ കോൺഗ്രസ് നേതാക്കൾ തമ്മിലടിക്കുന്നത് അണികൾക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.










0 comments