കർഷക കോൺഗ്രസ് പ്രസിഡന്റ്
മാറ്റിയത് താമരശേരി ബിഷപ് ഇടപെട്ടെന്ന് കെ സി വിജയൻ

കണ്ണൂർ
കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുസ്ഥാനത്തുനിന്ന് തന്നെ നീക്കിയത് താമരശേരി ബിഷപ്പിന്റെ ഇടപെടലിലെന്ന കെ സി വിജയന്റെ ശബ്ദസന്ദേശം പുറത്ത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ബിഷപ്പിന്റെ നിർദേശപ്രകാരം തന്നെ മാറ്റിയതെന്നും ചൊവ്വാഴ്ച ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച കെ സി വിജയൻ പറയുന്നു. രണ്ടര വർഷം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. യൂത്ത് കോൺഗ്രസ് മുണ്ടക്കൈചൂരൽമല ഫണ്ട് വെട്ടിപ്പിനെക്കുറിച്ചുള്ള വിജയന്റെ വാട്ട്‌സാപ് സന്ദേശം പുറത്തായതിനെത്തുടർന്നാണ് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചത്.
മറ്റൊരു കോൺഗ്രസ് നേതാവുമായുള്ള വാട്ട്‌സാപ് സംഭാഷണത്തിലാണ് വിജയൻ ബിഷപ്പിനെയും വേണുഗോപാലിനെയും രൂക്ഷമായി വിമർശിച്ചത്. ‘പിതാവ് പറഞ്ഞത് വേണുഗോപാൽ നടപ്പാക്കുകയായിരുന്നു. എന്നെ മാറ്റുമെന്ന് വേണുഗോപാൽ നേരിട്ട് പറഞ്ഞിരുന്നു. പ്രിയങ്ക ഗാന്ധിയെ തോൽപ്പിക്കാൻ സർക്കുലർ ഇറക്കിയ താമരശേരി പിതാവ് ബിജെപി സ്ഥാനാർഥിയെ അനുഗ്രഹിക്കുകയും ചെയ്തു. ആരെയൊക്കെയാണ് വളർത്തുന്നതെന്ന് എല്ലാവർക്കും അറിയാം. മഞ്ജുഷ് മാത്യുവിനെ കർഷക കോൺഗ്രസ് ദേശീയ കോ– ഓഡിനേറ്ററായി നിയമിച്ചത് പിതാവിന്റെ ശുപാർശയിലാണെന്ന് വേണുഗോപാൽ പറഞ്ഞിരുന്നു’–- വിജയൻ ശബ്ദസന്ദേശത്തിൽ പറയുന്നു.










0 comments