print edition തർക്കമുണ്ടെന്ന് കെ സി വേണുഗോപാൽ ; സമ്മതിച്ച് അടൂർ പ്രകാശും

കൊച്ചി
യുഡിഎഫിലെ സീറ്റ് വിഭജനത്തിൽ തർക്കമുണ്ടെന്ന് സമ്മതിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടിയാലോചന മാത്രമാണ് ഞായറാഴ്‌ചയുണ്ടായത്. സ്ഥാനാർഥി നിർണയ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. നേതാക്കളുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം ഷെഡ്യൂൾ അനുസരിച്ചുണ്ടാകും.
വിജയ സാധ്യതയാണ് മാനദണ്ഡം. രാഹുൽ മാങ്കൂട്ടത്തിൽ മത്സരരംഗത്തുണ്ടാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ കെ സി വേണുഗോപാൽ തയ്യാറായില്ല. മത്സരിക്കുമെന്നോ ഇല്ലെന്നോ പറയാതെ ‘ശരി’എന്ന ഒറ്റവാക്കിൽ പ്രതികരണം ഒതുക്കി.
മുസ്ലിംലീഗുമായി സീറ്റ് വച്ചുമാറുന്നുണ്ടോയെന്ന ചോദ്യത്തിന് തന്റെ അറിവിൽ ഇല്ലെന്നായിരുന്നു മറുപടി. ശബരിമല സ്വർണമോഷണക്കേസ് അന്വേഷണത്തിലെ ഹൈക്കോടതി മേൽനോട്ടത്തിൽ തൃപ്‌തനാണെന്നും ശബരിമല യുവതീപ്രവേശത്തിൽ സത്യവാങ്‌മൂലം തിരുത്തണമെന്നത് കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നതാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
സമ്മതിച്ച് അടൂർ പ്രകാശും
ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജനത്തിൽ തർക്കമുണ്ടെന്ന് സമ്മതിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശും. തർക്കമുണ്ടെന്ന് കെ സി വേണുഗോപാൽ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ശരിയാണെന്ന് അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിന്റെ സ്ഥാനാർഥികളെ പ്രഖ്യാപിക്കേണ്ടത് എഐസിസിയാണ്. ഇവിടെനിന്ന് അഭിപ്രായങ്ങൾ നൽകും. പുതുയുഗയാത്ര അവസാനിക്കുംമുന്പ് സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും. സിറ്റിങ് എംഎൽഎമാരുടെ കാര്യം പരിശോധിക്കുകയാണ്. മിക്കവാറും എല്ലാവരും മത്സരിക്കുമെന്നും അടൂർ പ്രകാശ് പ്രതികരിച്ചു.










0 comments