ശ്വേത മധുവിന്റെ വിസ റദ്ദാക്കൽ നടപടികൾ വേഗത്തിലാക്കണം; ഇന്ത്യൻ അംബാസഡർക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എം പി

ജോൺ ബ്രിട്ടാസ് എം പി
ന്യൂഡൽഹി : വിവാഹം നിശ്ചയിച്ച തീയതിക്കകം നാട്ടിലെത്താൻ കഴിയാതെ കുവൈറ്റിൽ കുടുങ്ങിയ മലയാളി യുവതി ശ്വേത മധുവിന്റെ വിസ റദ്ദാക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം പി കുവൈറ്റിലെ ഇന്ത്യൻ അംബാസഡർക്ക് കത്തയച്ചു.
കുവൈറ്റ് എയർവേയ്‌സിൽ ഉദ്യോഗസ്ഥയായ ശ്വേതയുടെ വിവാഹം ഈ മാസം 18നാണ് നിശ്ചയിച്ചിരിക്കുന്നത്. വിവാഹ ചടങ്ങുകൾ ഏപ്രിൽ 16ന് ആരംഭിക്കും. ഫെബ്രുവരിയിൽ ജോലിയിൽ പ്രവേശിച്ച ശ്വേത വിവാഹത്തിനായി അവധിക്ക് അപേക്ഷിച്ചിരുന്നെങ്കിലും അധികൃതർ അനുവദിച്ചിരുന്നില്ല. ഇതേത്തുടർന്ന് മാർച്ച് 4ന് ജോലി രാജിവെച്ചെങ്കിലും, കമ്പനിയിലെ ആഭ്യന്തര ക്ലിയറൻസ് നടപടികൾ വൈകുന്നത് കാരണം വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങാനുള്ള എക്സിറ്റ് പെർമിറ്റ് ലഭിക്കുന്നത് അനിശ്ചിതത്വത്തിലായി.
നിലവിൽ കുവൈറ്റ് എയർവേയ്‌സിലെ ഫിനാൻസ് വിഭാഗത്തിന്റെ അനുമതിക്കായി ഫയൽ കാത്തിരിക്കുകയാണ്. വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നടപടികൾ അനിശ്ചിതമായി നീളുന്നത് യുവതിയെയും കുടുംബത്തെയും വലിയ ആശങ്കയിലാക്കി. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് കുവൈറ്റ് എയർവേയ്‌സ് അധികൃതരുമായും അവിടുത്തെ ഇമിഗ്രേഷൻ വിഭാഗവുമായും അടിയന്തരമായി ബന്ധപ്പെട്ട് ക്ലിയറൻസ് നടപടികൾ പൂർത്തിയാക്കാൻ ഇടപെടണമെന്നും ശ്വേതയ്ക്ക് നാട്ടിലെത്താൻ ആവശ്യമായ സഹായങ്ങൾ എംബസി ഉറപ്പാക്കണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു.











0 comments