കോന്നി പാറമടയിലെ അപകടം: ഹിറ്റാച്ചി ഓപ്പറേറ്റർക്കായുള്ള തിരച്ചിൽ തുടരുന്നു

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിലെ പാറമടയിൽ അപകടത്തില്‍ പെട്ട ഹിറ്റാച്ചി ഓപ്പറേറ്റർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. രാവിലെ 7 മണി മുതല്‍ ദൗത്യം ആരംഭിച്ചു .പാറ കഷണങ്ങൾക്കിടയിൽ മഹാദേവ പ്രധാൻ എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ഫയർഫോഴ്സ് ഇന്നലെ പുറത്തെടുത്തിരുന്നു. അതേസമയം, തെരച്ചിലിന് മണ്ണിടിച്ചിലാണ് പ്രധാന വെല്ലുവിളി. അതിനാൽ എൻഡിആർഎഫും, ഫയർഫോഴ്സും ചേർന്ന് പ്രത്യേക പ്ലാൻ തയ്യാറാക്കിയാണ് രക്ഷാപ്രവർത്തനം.
കോന്നി പഞ്ചായത്തിൽ മാത്രം എട്ടോളം ക്വാറികളാണ് പ്രവർത്തിക്കുന്നത്. ദുരന്തമുണ്ടായ ക്വാറിയടക്കം ഇതിൽ പലതും അപകടകരമായ രീതിയിലാണ് പ്രവർത്തിക്കുന്നത് എന്നാണ് ആക്ഷേപം. ക്വാറിയുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷിച്ച് മൈനിങ് ആൻഡ് ജിയോളജി വകുപ്പിനോട് റിപ്പോർട്ട് തേടിയെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ക്വാറിയുടെ പ്രവർത്തനം നിരോധിച്ച് കലക്ടർ ഇന്നലെ ഉത്തരവിറക്കിയിരുന്നു. ക്വാറിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനവും നിർത്തിവെക്കാനാണ് കലക്ടർ നിർദേശിച്ചിരിക്കുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് പാറമടയിൽ അപകടമുണ്ടായത്. കല്ലിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ച് തൊഴിലാളികൾ അപകടത്തിൽപ്പെടുകയായിരുന്നു. ഹിറ്റാച്ചി ഓപറേറ്റർ ബിഹാർ സ്വദേശി അജയ് റായ് (38), സഹായി ഒഡീഷ സ്വദേശി മഹാദേവ് (51) എന്നിവരാണ് ജോലി ചെയ്തിരുന്നത്.









0 comments