"ഉപമുഖ്യമന്ത്രി ആകുന്നോയെന്ന് ഉമ്മൻചാണ്ടി ചോദിച്ചു"; സീറ്റ് വിഭജനത്തിൽ കോൺഗ്രസ് ഉദാരമായി ചിന്തിക്കണമെന്ന് കുഞ്ഞാലിക്കുട്ടി

പി കെ കുഞ്ഞാലിക്കുട്ടി (File)
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന് കൂടുതൽ സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടെന്ന് പാർടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യം ലീഗ് സംസ്ഥാന അധ്യക്ഷൻ തന്നെ വ്യക്തമാക്കിയതാണെന്നും കോൺഗ്രസ് ഉദാരമായി ചിന്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതിപക്ഷ ഉപനേതാവിന്റെ പ്രതികരണം.
അഞ്ചാം മന്ത്രിസ്ഥാനം ഒറ്റപ്പെട്ട സംഭവമാണ്. ലീഗ് ഒരു കാലത്തും തർക്കങ്ങളുണ്ടാക്കാറില്ല. ഉപമുഖ്യമന്ത്രി സ്ഥാനവും ലീഗ് ആവശ്യപ്പെട്ടിട്ടില്ല. 2011ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി തന്നോട് ഉപമുഖ്യമന്ത്രിയാകുന്നോ എന്ന് ചോദിച്ചു. നാട്ടകം ഗസ്റ്റ് ഹൗസിൽവെച്ചായിരുന്നു അന്നത്തെ കൂടിക്കാഴ്ച. പിന്നീട്, ഹൈദരലി തങ്ങളുമായി കൂടിയാലോചിച്ചശേഷം ആ സ്ഥാനം വേണ്ടെന്ന് താൻ പറയുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനമോഹികളെക്കുറിച്ചുള്ള ചോദ്യത്തിന് 'ഭരണം കിട്ടിയാലല്ലേ സ്ഥാനങ്ങളുള്ളൂ' എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യുഡിഎഫിന് ഭരിക്കാൻ ആവശ്യമായ സീറ്റിൽ ജയിക്കുകയാണ് ലീഗിന്റെ ലക്ഷ്യം. സീറ്റ് വിഭജനം പ്രശ്നമാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അവകാശപ്പെട്ട 100 സീറ്റിനെക്കുറിച്ച് കുഞ്ഞാലിക്കുട്ടി പരാമർശിച്ചതേയില്ല.










0 comments