91 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് മാല കവർന്നു: പ്രതിക്ക് ഇരട്ട ജീവപര്യന്തം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ തൊണ്ണൂറ്റിയൊന്നുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തി സ്വർണമാല കവർന്ന കേസിൽ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവ്. കൂടാതെ 15 വർഷം കഠിനതടവും 1,35,000 രൂപ പിഴയും ശിക്ഷ. പാലക്കാട് ആലത്തൂർ കിഴക്കുഞ്ചേരി കണ്ണംക്കുളം സ്വദേശി അവിഞ്ഞിക്കാട്ടിൽ വിജയകുമാറി (ബിജു) നെയാണ് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വിവീജ സേതുമോഹൻ ശിക്ഷിച്ചത്.
2022 ആഗസ്ത് മൂന്നിനാണ് കേസിനാസ്‌പദമായ സംഭവം. വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വയോധികയെ പീഡിപ്പിച്ച് കഴുത്തിലെ രണ്ടര പവനോളമുള്ള സ്വർണമാല കവരുകയായിരുന്നു. സംഭവം നടന്ന് 8 മാസത്തിനകം അതിജീവിത മരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. ഇരിങ്ങാലക്കുട എസ്‌എച്ച്‌ഒ ആയിരുന്ന അനീഷ് കരീം ആണ് കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗത്തിനും കവർച്ചയ്ക്കും ഇരട്ട ജീവപര്യന്തവും ഭവനഭേദനത്തിന് 10 വർഷം കഠിനതടവും സ്ത്രീത്വത്തെ അപമാനിച്ചതിന് 5 വർഷം കഠിനതടവുമാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 16 മാസം കഠിന തടവും അനുഭവിക്കണം. പ്രതിയെ തൃശൂർ ജില്ലാ ജയിലിൽ റിമാൻഡ് ചെയ്‌തു. പിഴ സംഖ്യ അതിജീവിതയുടെ അനന്തരാവകാശികൾക്ക് നഷ്ടപരിഹാരമായി നൽകണം.










0 comments