ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്: വിദേശ നിക്ഷേപ പദ്ധതികൾ ഉൾപ്പടെ ഇങ്ങോട്ടെത്തി; സൃഷ്ടിക്കപ്പെടുന്നത് 50,483 തൊഴിലവസരങ്ങൾ

കൊച്ചി: കേരളത്തിൻ്റെ വ്യവസായ ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായിരുന്നു കൊച്ചിയിൽ സംഘടിപ്പിക്കപ്പെട്ട ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റെന്ന് മന്ത്രി പി രാജീവ്. കഴിഞ്ഞ ഫെബ്രുവരി 21, 22 തീയതികളിലാണ് കൊച്ചിയിലാണ് പരിപാടി നടത്തിയത്.
നിക്ഷേപക സംഗമത്തിന് ശേഷം 10 മാസം പൂർത്തിയാകുമ്പോൾ മറ്റൊരു ചരിത്രം കൂടി എഴുതിച്ചേർക്കപ്പെടുകയാണെന്നും ഇതിനകം നിർമ്മാണമാരംഭിച്ച പദ്ധതികളിലൂടെ 35,463.070 കോടി രൂപയുടെ നിക്ഷേപവും 50,483 തൊഴിലവസരങ്ങളും സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുകയാണെന്ന് മന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.
സംസ്ഥാനത്തെ ഇതുവരെയുള്ള നിക്ഷേപക സംഗമങ്ങളിൽ ഏറ്റവുമധികം പരിവർത്തന നിരക്ക് രേഖപ്പെടുത്തിയാണ് കേരള ഗ്ലോബൽ സമ്മിറ്റിലെ തുടർപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്ന് പി രാജീവ് മുൻപ് പറഞ്ഞിരുന്നു.
പോസ്റ്റിന്റെ പൂർണ രൂപം:
കേരളത്തിൻ്റെ വ്യവസായ ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കപ്പെട്ട ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്. നിക്ഷേപക സംഗമത്തിന് ശേഷം 10 മാസം പൂർത്തിയാകുമ്പോൾ മറ്റൊരു ചരിത്രം കൂടി എഴുതിച്ചേർക്കപ്പെടുകയാണ്.
ചുരുങ്ങിയ സമയത്തിനുള്ളിൽ നിക്ഷേപ വാഗ്ദാനങ്ങൾ യഥാർത്ഥ നിക്ഷേപങ്ങളാവുന്നതിലെ വേഗത ഇപ്പോഴിതാ പുതിയൊരു റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നു. താൽപര്യപത്രങ്ങൾ നിക്ഷേപങ്ങളാവുന്നതിൽ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന പരിവർത്തന നിരക്കാണ് കേരളത്തിൽ ഇതിനകം രേഖപ്പെടുത്തിയത്. നിക്ഷേപ വാഗ്ദാനങ്ങളിൽ 23.16% യഥാർത്ഥ നിക്ഷേപമായി പരിണമിച്ചു. സ്ഥലം അനുവദിച്ച പദ്ധതികളുടെ കാര്യമെടുത്താൽ 37% ആണ് പരിവർത്തന നിരക്ക്. സംസ്ഥാനത്തെ നിക്ഷേപക സൗഹൃദാന്തരീക്ഷം ലോകത്തെ ബോധ്യപ്പെടുത്തുന്നതിൽ വൻ വിജയമായിരുന്നു ഐ കെ ജി എസ് എന്ന് പിന്നിട്ട പത്ത് മാസങ്ങൾ തെളിയിക്കുന്നു. 449 താൽപര്യപത്രങ്ങളാണ് ഐ. കെ. ജി. എസിൽ ഒപ്പു വച്ചത്. 1.81 ലക്ഷം കോടി മൂല്യം വരുന്ന നിക്ഷേപ താല്പര്യ പത്രങ്ങൾ സംസ്ഥാനത്തിന് ലഭിച്ചു. ഇതിലൂടെ അഞ്ച് ലക്ഷത്തോളം തൊഴിൽ അവസരങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടു.
ടൂറിസം, ഭക്ഷ്യ സംസ്കരണം, ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമ്മാണം, ഐടി / ഐടി അധിഷ്ഠിത വ്യവസായങ്ങൾ, മരാധിഷ്ഠിത വ്യവസായങ്ങൾ, റബ്ബർ ഉൽപ്പന്നങ്ങളുടെ നിർമ്മാണം, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത്കെയർ, ആയൂർവേദ & വെൽനെസ്സ് തുടങ്ങിയ മേഖലകളിലാണ്, മേൽ പറഞ്ഞ നിക്ഷേപ താല്പര്യ പത്രങ്ങളിൽ അധികവും ഒപ്പ് വച്ചത്.
ലോകോത്തര ബ്രാൻ്റുകൾ മുതൽ കേരളത്തിൻ്റെ സ്വന്തം കമ്പനികൾ വരെ നിക്ഷേപ താൽപര്യം പ്രകടിപ്പിക്കുകയുണ്ടായി. ഇതിൽ 104 നിക്ഷേപ പദ്ധതികളുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. കേരളത്തിന് ഇത് പുതിയ അനുഭവമാണ്. നിക്ഷേപ സൗഹൃദ റാങ്കിംഗിൽ തുടർച്ചയായി രണ്ടാം വട്ടവും ഒന്നാം നിരയിലാണ് കേരളം. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തണമെന്ന കാഴ്ചപ്പാടോടെയാണ് വിദേശ നിക്ഷേപ പദ്ധതികൾ ഉൾപ്പെടെ ഇങ്ങോട്ടെത്തിയത്. ഇതിനകം നിർമ്മാണമാരംഭിച്ച പദ്ധതികളിലൂടെ 35,463.070 കോടി രൂപയുടെ നിക്ഷേപവും, 50,483 തൊഴിലവസരങ്ങളും സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുകയാണ്.










0 comments