print edition ഘടകകക്ഷികൾ മിണ്ടരുതെന്ന് ഹൈക്കമാൻഡ്; സാങ്കൽപ്പിക മുഖ്യമന്ത്രിക്കസേരയിൽ തർക്കം


സ്വന്തം ലേഖകൻ
Published on May 01, 2026, 02:54 AM | 1 min read
തിരുവനന്തപുരം: കോൺഗ്രസിലെ സാങ്കൽപ്പിക മുഖ്യമന്ത്രി കസേരത്തർക്കത്തിൽ ഘടകകക്ഷികൾ അഭിപ്രായം പറയേണ്ടെന്ന് ഹൈക്കമാൻഡ്. ഘടകകക്ഷികൾ ഏതെങ്കിലും പക്ഷത്തുനിൽക്കുന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടുമെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. അധികാരം കിട്ടുമെന്ന് ഉറപ്പില്ലാത്തപ്പോൾ പോര് ഇത്ര രൂക്ഷമാണെങ്കിൽ ജയിച്ചാലുള്ള അവസ്ഥ എന്താകുമെന്നത് ഹൈക്കമാൻഡിനെ ആശങ്കയിലാക്കുന്നു.
കർണാടകത്തിലെ മുഖ്യമന്ത്രിത്തർക്കം തീവ്രമായി നിൽക്കുമ്പോഴാണ് ഇതും.
വി ഡി സതീശനെ പിന്തുണയ്‌ക്കുന്നുവെന്ന മുസ്ലി ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്‌താവന എഐസിസിയെ ചൊടിപ്പിച്ചിട്ടുണ്ട്. നിലവിൽ വി ഡി സതീശൻ, ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവർക്കുവേണ്ടി സൈബറിടത്തിലും സമൂഹമാധ്യമങ്ങളിലും തെരുവുകളിലും നേതാക്കളും അണികളും പോരടിക്കുകയാണ്. നേതാക്കൾക്കുവേണ്ടി കൊമ്പുകോർക്കുന്നവർ ഉപയോഗിക്കുന്ന ഭാഷ സഭ്യതയുടെ അതിർത്തി ലംഘിക്കുന്നു.
കർണാടകയിൽ സിദ്ധരാമയ്യ, ഡി കെ ശിവകുമാർ എന്നിവർ തമ്മിലുള്ള തർക്കത്തിനൊടുവിൽ സിദ്ധരാമയ്‌ക്കാണ് ഹൈക്കമാൻഡ് മുഖ്യമന്ത്രിസ്ഥാനം നൽകിയത്. രണ്ടര വർഷത്തിനുശേഷം തനിക്ക് പദവി കൈമാറണം എന്ന കരാറുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ ഡി കെ ശിവകുമാർ പറയുന്നത്. അവിടെയുള്ള തർക്കം പരിഹരിക്കാൻ ഹൈക്കമാൻഡിന് സാധിച്ചിട്ടില്ല.
കേരളത്തിൽ ചെന്നിത്തല– സതീശൻ തർക്കത്തിനിടയിലേക്ക് കെ സി വേണുഗോപാലിനെ കൊണ്ടുവരാനുള്ള സാധ്യത എഐസിസി പരിശോധിക്കുന്നുണ്ട്. അതിനിടയിൽ ഘടകകക്ഷികൾ പക്ഷംചേർന്നാൽ ശരിയാകില്ലെന്നും സാങ്കൽപ്പികമാണെങ്കിലും മുഖ്യമന്ത്രിയെ കോൺഗ്രസ് നിശ്‌ചയിച്ചോളുമെന്നുമുള്ള താക്കീതിനൊപ്പം ഘടകകക്ഷികൾ ഇടപേടെണ്ടതില്ലെന്ന സന്ദേശവും എഐസിസി നൽകുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസിനെ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷി ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലാണെങ്കിലും ഇൗ തർക്കം വരും.
വി ഡി സതീശനെ പിന്തുണച്ച് ലീഗ്
മലപ്പുറം: എക്‌സിറ്റ് പോൾ ഫലങ്ങളിൽ യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനാർഥിയായി വി ഡി സതീശന് ലഭിക്കുന്ന മുൻതൂക്കം ജനാഭിപ്രായമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ.
ഭരണം ലഭിച്ചാൽ ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനം. മന്ത്രിസഭയിൽ ലീഗിന് നല്ല പരിഗണന മുൻപ് ലഭിച്ചിട്ടുണ്ട്. ഒന്നും ചോദിച്ചുവാങ്ങില്ല. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ല. അർഹമായത് ലീഗിന് കിട്ടുമെന്നും വാർത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.










0 comments