പ്രതിഭയ്ക്കെതിരായ അധിക്ഷേപം: മഹിളാ അസോസിയേഷൻ പരാതി നൽകി

തിരുവനന്തപുരം: കായംകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയെ യുഡിഎഫ് നേതാവ് കടുത്ത സ്ത്രീവിരുദ്ധ പരാമർശം നടത്തി അധിക്ഷേപിച്ചതിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ പരാതി നൽകി. യുഡിഎഫ് മണ്ഡലം കൺവീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇർഷാദിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനാണ് മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി പരാതി നൽകിയത്. യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ ഇർഷാദ് നടത്തിയ അധിക്ഷേപ പരാമർശത്തിന്റെ വീഡിയോ അടക്കം പങ്കുവെച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
സ്ഥാനാര്‍ഥിയെ അപമാനിക്കാനും വ്യക്തിയുടെ അന്തസ്സിനെ അപകീര്‍ത്തിപെടുത്തുന്നതിനുമാണ് ഇര്‍ഷാദ് പരാമര്‍ശങ്ങള്‍ നടത്തിയതെന്നും, ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും പരാതിയില്‍ പറയുന്നു. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ലീഗ് നേതാവിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കാന്‍ നിര്‍ദേശിക്കണം. ഇർഷാദിനെതിരെ കേസ് എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
കായംകുളത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനിൽവെച്ചാണ് പ്രതിഭയ്ക്കെതിരെ ഇർഷാദ് കടുത്ത സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. നാക്ക്‌ചാതുര്യം കൊണ്ടും ശരീര അഴകുകൊണ്ടും അതെല്ലാം വിൽപ്പനയ്‌ക്കായിവച്ചുകൊണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നു എന്നായിരുന്നു പ്രതിഭയ്ക്കെതിരായ പരാമർശം. കെ സി വേണുഗോപാൽ എംപി, ഡിസിസി പ്രസിഡന്റ് ബി ബാബുപ്രസാദ്, സ്ഥാനാർഥി എം ലിജു, കെപിസിസി ജനറൽ സെക്രട്ടറി ജോൺസൺ എബ്രഹാം തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിലായിരുന്നു ഇർഷാദിന്റെ പ്രസംഗം. എന്നാൽ ആരും തന്നെ ഇർഷാദിനെ തിരുത്താൻ തയ്യാറായില്ല.
പരാമർശത്തിൽ പ്രതിഭയും പരാതി നൽകിയിട്ടുണ്ട്.










0 comments