മൂലം വള്ളംകളിക്ക് അവഹേളനം; മുഖ്യമന്ത്രിക്കെതിര കുട്ടനാട്ടിൽ പ്രതിഷേധപ്രവാഹം

മങ്കൊമ്പ്: ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവത്തിന് പ്രാദേശിക അവധി അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ അവഹേളന നിലപാടിൽ പ്രതിഷേധം പടരുന്നു. ഡിവൈഎഫ്ഐ കുട്ടനാട്, തകഴി ബ്ലോക്ക് കമ്മിറ്റികൾ ചമ്പക്കുളം ആറ്റിൽ വള്ളംതുഴഞ്ഞ് പ്രതിഷേധിച്ചു. കിഴക്കേ ബസ്റ്റാൻഡിൽനിന്ന് ആരംഭിച്ച പ്രകടനം ചമ്പക്കുളം പള്ളിക്ക് സമീപം പ്രതിഷേധയോഗത്തോടെ സമാപിച്ചു.
മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജയിംസ് ശമുവേൽ ഉദ്ഘാടനംചെയ്തു. തകഴി ബ്ലോക്ക് സെക്രട്ടറി അജു ആനന്ദ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാർ, കെ ജി അരുൺകുമാർ, കെ ആർ രാംജിത്ത്, ജോജോ ആന്റണി, എ ആർ രഞ്ജിത്ത്, ബിജിൻ ആർ ഭദ്രൻ, കെ എസ് ശ്രീകാന്ത്, ജോസ്നാ ജോസ് എന്നിവർ സംസാരിച്ചു.
മൂലം വള്ളംകളി ദിവസം പ്രദേശിക അവധി നൽകണമെന്ന കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ ആവശ്യത്തോടുള്ള മുഖ്യമന്ത്രിയുടെ ‘ഒറിജിനൽ’ പ്രതികരണത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമർശനമാണ് ഉയർന്നത്. അവധിയുടെ കാര്യം പരിശോധിച്ച് തീരുമാനിക്കാമെന്ന് നിയമസഭയിൽ പറഞ്ഞ ശേഷം ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്ന് സതീശൻ പതുക്കെ പറഞ്ഞതാണ് പുറത്തായത്.
കുട്ടനാട് താലൂക്കിന് അവധി നൽകണമെന്നായിരുന്നു എംഎൽഎ സബ്‌മിഷനായി ഉന്നയിച്ചത്. പരിശോധിച്ച് തീരുമാനം എടുക്കാമെന്ന് സതീശൻ പറഞ്ഞു. ഇരിക്കുന്നതിനിടെയാണ് സതീശൻ തൊട്ടടുത്തുള്ള മന്ത്രിയെ നോക്കി ഒരു കാരണവശാലും കൊടുക്കില്ലെന്ന് പറഞ്ഞത്.










0 comments