നവജാതശിശുവിന്റെ മരണം; ചികിത്സാ പിഴവെന്ന് കുടുംബം, പേരൂർക്കട ജില്ലാ ആശുപത്രിക്കെതിരെ പരാതി

പ്രതീകാത്മക ചിത്രം
പേരൂർക്കട: പേരൂർക്കട ജില്ലാ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് കുടുംബം. കുടപ്പനക്കുന്ന് സ്വദേശികളായ ഷെറിൻ തോമസ്–റീബ ദമ്പതികളുടെ കുഞ്ഞാണ് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്. സംഭവത്തിൽ ആശുപത്രിക്കെതിരെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ മാസം 31 നാണ് ഷെറിന്റെ ഭാര്യ റീബയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചൊവ്വ രാത്രി കുഞ്ഞിന്റെ ചലനത്തിൽ വ്യത്യാസമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നുവെന്നും ബുധൻ രാവിലെ ലേബർ റൂമിൽ കയറ്റിയശേഷം കുഞ്ഞിന് അനക്കമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും ഷെറിൻ തോമസ് പറഞ്ഞു. തുടർന്ന് എസ്‌എടിയിലേക്ക് മാറ്റാൻ നിർദേശിച്ചു. സ്വകാര്യ ആംബുലൻസ് വിളിച്ച് റീബയെ എസ്‌എടിയിലെത്തിച്ചു. തുടർ പരിശോധനയിൽ കുഞ്ഞ് മരിച്ചതായി കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച തന്നെ കൊണ്ടുവന്നിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്ന് എസ്‌എടി അധികൃതർ പറഞ്ഞതായും ഷെറിൻ പറഞ്ഞു.
എന്നാൽ, പേരൂർക്കട ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്ക് വീഴ്‌ചസംഭവിച്ചിട്ടില്ലെന്നും ബുധൻ പുലർച്ചെ റീബയെ പ്രസവമുറിയിൽ കയറ്റുന്നതിനുമുമ്പുള്ള കുത്തിവയ്‌പ് നൽകിയശേഷമാണ് കുട്ടിക്ക് അനക്കമില്ലെന്നത് ശ്രദ്ധയിൽപ്പെട്ടതെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം. കുടുംബം ആരോപിക്കുന്നതുപോലെ നേരത്തേ കുട്ടിയുടെ അവസ്ഥയ്ക്ക് പ്രശ്നമുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ആശുപത്രി അധികൃതർ പറയുന്നു.









0 comments