കായംകുളത്ത് തെരുവുനായ അക്രമം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അമ്മുമ്മയ്ക്കും കടിയേറ്റു

പ്രതീകാത്മക ചിത്രം
ആലപ്പുഴ: കായംകുളത്ത് തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിൽ മൂന്നു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനും വയോധികയ്ക്കും പരിക്കേറ്റു. കായംകുളം പത്തിയൂർ പഞ്ചായത്ത് പതിനേഴാം വാർഡിലാണ് സംഭവം ഉണ്ടായത്. പുല്ലുകുളങ്ങര ശ്രീസധനത്തിൽ രാജമ്മ (65), ഇവരുടെ മൂന്നു മാസം പ്രായമുള്ള കൊച്ചുമകൻ എന്നിവർക്കാണ് നായയുടെ കടിയേറ്റത്.
പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് നേരെ വരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായതോടെ പ്രദേശവാസികൾ ഇപ്പോൾ കടുത്ത ഭീതിയിലാണ്.
സാധാരണക്കാർക്ക് വഴിനടക്കാൻ പോലും പറ്റാത്ത സാഹചര്യമായിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ കടുത്ത ഭാഷയിൽ പ്രതിഷേധമുയർത്തുന്നുണ്ട്. പത്തിയൂർ പഞ്ചായത്തിലെ പുല്ലുകുളങ്ങര പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പ്രദേശത്ത് നിരവധി പേർക്കാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുള്ളത്.










0 comments