ad
Deshabhimani

print edition ഇന്ത്യ – യുഎസ്‌ അപൂർവധാതു ഖനന കരാർ അദാനിക്കുള്ള കുറുക്കുവഴി; കേരളത്തിന്റെ സ്വപ്‌നപദ്ധതിക്കും തിരിച്ചടി

Image Credit : BBC
avatar
ജയൻ ഇടയ്‌ക്കാട്‌

Published on May 28, 2026, 01:21 AM | 2 min read

കൊല്ലം: അപൂർവ ധാതുക്കളുടെ ഖനനത്തിനും സംസ്‌കരണത്തിനും വിതരണത്തിനുമായി ഇന്ത്യയും യുഎസും തമ്മിൽ കഴിഞ്ഞ ദിവസം ഒപ്പുവച്ച കരാർ ഗ‍ൗതം അദാനി ഉൾപ്പെടെ വൻകിട സ്വകാര്യ വ്യവസായികൾക്ക്‌ നാല്‌ സംസ്ഥാനങ്ങളിലെ ധാതുസമ്പത്ത്‌ കൈയ്യടക്കാനുള്ള കുറുക്കുവഴി. ഇന്ത്യയിൽ ഏറ്റവുമധികം മോണോസൈറ്റ്‌ ശേഖരമുള്ള കേരളത്തിനും ലാഭത്തിൽ ഒന്നാംസ്ഥാനത്തുള്ള പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിനും കരാർ വൻ തിരിച്ചടിയാണ്‌. എൽഡിഎഫ്‌ സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച കേരളത്തിന്റെ സ്വന്തം റെയർ എർത്ത്‌ കോറിഡോറിന്റെ വഴിയടച്ച്‌ കേന്ദ്രധനമന്ത്രി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച അപൂർവ ധാതു ഇടനാഴിയിലൂടെ നുഴഞ്ഞുകയറുകയാണ്‌ അമേരിക്കയുടേയും ഇന്ത്യൻ കുത്തകകളുടെയും ലക്ഷ്യം.


വിദേശമന്ത്രി എസ്‌ ജയശങ്കറും യുഎസ്‌ വിദേശ സെക്രട്ടറി മാർക്കോ റുബിയോയും തമ്മിൽ ഡൽഹിയിലാണ്‌ കരാർ ഒപ്പുവച്ചത്‌. സ്വകാര്യമേഖലയ്‌ക്ക്‌ ആണവോർജപമേഖലയിൽ കടന്നുവരാൻ നിയമഭേദഗതിയിലൂടെ ഇതിനകം കേന്ദ്രസർക്കാർ അവസരം നൽകിയിട്ടുണ്ട്‌. ഇതിന്റെ തുടർച്ചയാണ്‌ അമേരിക്കയ്‌ക്ക്‌ തന്ത്രപ്രധാനമായ അപൂർവധാതു സമ്പദ്‌മേഖലയും തുറന്നുകൊടുക്കുന്നത്‌.


രാജ്യത്ത്‌ കേരളം, തമിഴ്‌നാട്‌, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലാണ്‌ അപൂർവ ധാതുശേഖരമുള്ളത്‌. ഇതിൽ ഗുണമേന്മയുള്ള മോണോസൈറ്റ്‌ ഏറ്റവും കുടുതലുള്ളത്‌ ചവറ തീരത്തെ കരിമണലിലാണ്‌. കെഎംഎംഎല്ലിന്‌ നിലവിൽ 1.50 ലക്ഷം ടൺ അപൂർവധാതു നിക്ഷേപമുണ്ട്‌. ഇതിന്റെ ഖനനാവകാശം നിലവിൽ കെഎംഎംഎല്ലിനും ഐആർഇഎല്ലിനും മാത്രമേ ഉള്ളൂ. ധാതുമണൽ ഖനനാനുമതിക്കായി അദാനി ഉൾപ്പെടെ വ്യവസായികൾ കേന്ദ്രമന്ത്രാലയത്തിൽ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. ധാതുഖനനം മുതൽ മെറ്റൽനിർമാണം വരെ എല്ലാം സ്വന്തമാക്കുക എന്നതാണ്‌ വൻകിട വ്യവസായികളുടെ ലക്ഷ്യം. കരാർ യാഥാർഥ്യമായതോടെ ലക്ഷം കോടി വിലമതിപ്പുള്ള അപൂർവധാതു സമ്പത്ത്‌ കേരളത്തിൽ തന്നെ വേർതിരിച്ചെടുക്കുകയും പൊതുമേഖലയിൽ നിലനിർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തിന്‌ തിരിച്ചടിയായി.


ഇലക്‌ട്രിക്‌ വാഹനങ്ങൾ, വിൻഡ്‌ മിൽ, ഡ്രോണുകൾ, മൊബൈൽഫോൺ, ബാറ്ററികൾ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ അപൂർവ ധാതുക്കൾ ഉപയോഗിക്കുന്നു. അമേരിക്കയ്‌ക്ക്‌ ആവശ്യമായ ഇ‍ൗ ധാതുക്കൾ ചൈനയിൽനിന്ന്‌ ഇറക്കുമതി ചെയ്യുകയാണിപ്പോൾ. ചൈനയെ ആശ്രയിക്കുന്നത്‌ കുറയ്‌ക്കണമെന്ന്‌ അമേരിക്ക ലക്ഷ്യമിടുന്നു. ഇന്ത്യയ്‌ക്ക്‌ അപൂർവ ധാതു നിക്ഷേപമുണ്ടെങ്കിലും വേർതിരിക്കലിനുള്ള സാങ്കേതികവിദ്യ കുറവാണ്‌. ഇ‍ൗ അവസരം മുതലെടുക്കുകയാണ്‌ കരാറിലൂടെ അമേരിക്ക. ഇ‍ൗ ഇരട്ടിനേട്ടത്തിന്‌ കേന്ദ്രസർക്കാരിലുടെ ഇന്ത്യയിലെ കുത്തകകളുമായി കൈകോർക്കുന്നു.


​എന്താണ്‌ റെയർ എർത്ത്‌ കോറിഡോർ


വിഴിഞ്ഞത്തുനിന്ന്‌ ചവറയേയും കൊച്ചിയേയും ബന്ധിപ്പിച്ചുള്ളതാണ്‌ റെയർ എർത്ത്‌ കോറിഡോർ. ഇതിന്റെ ഒരു കേന്ദ്രം ചവറ കെഎംഎംഎല്ലിനോടുചേർന്ന്‌ സ്ഥാപിക്കും. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ പെർമനന്റ്‌ മാഗ്‌നറ്റ്‌ ഹബ്ബാബാകും കേരളം. 42,000 കോടിയുടെ നിക്ഷേപവും 50,000 തൊഴിലവസരവുമാണ്‌ ലക്ഷ്യമിട്ടത്‌. ഇതിന്റെ ഭാഗമായി കെഎംഎംഎൽ, കെൽട്രോൺ, ഹൈദരാബാദിലെ എൻഎഫ്‌ടിഡിസി എന്നീ സ്ഥാപനങ്ങളെ പങ്കാളികളാക്കി റെയർ എർത്ത്‌ ആൻഡ്‌ ക്രിട്ടിക്കൽ മിനറൽസ്‌ മിഷൻ രൂപീകരിക്കാനും 100 കോടി രൂപ അതിനായി മാറ്റിവയ്‌ക്കാനും ബജറ്റ്‌ പ്രഖ്യാപിച്ചിരുന്നു.


ബഹിരാകാശ ഗവേഷണം, പ്രതിരോധം തുടങ്ങിയ മേഖലകളിലേക്ക് ആവശ്യമായ തോറിയം, സ്‌കാൻഡിയം തുടങ്ങിയ റെയർ എർത്ത്‌ മൂലകങ്ങൾ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ സുലഭമാണെന്ന തിരിച്ചറിവിലാണ്‌ സർക്കാർ ഇ‍ൗ പദ്ധതി വിഭാവനം ചെയ്‌തത്‌. യുഡിഎഫ്‌ സർക്കാർ ഇക്കാര്യത്തിൽ എന്തു നിലപാട്‌ സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തിന്റെ സ്വപ്‌ന പദ്ധതിയുടെ ഭാവി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home