'ഒന്നിക്കാം മുന്നേറാം': ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന് സമാപനം

പ്രഥമ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് സമാപന സമ്മേളനം നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: സാംസ്‌കാരിക വൈവിധ്യങ്ങളുടെ ഒത്തുചേരലിന്റെ വേദിയായ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന് സമാപനം. മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. മറ്റുള്ളവരുടെ സാന്നിധ്യം കൂടി നമ്മൾ തിരിച്ചറിയുക എന്നതാണ് സംസ്കാരമെന്നും ഈ ലോകത്ത് നമ്മൾ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരും മറ്റ് ജീവജാലങ്ങളും ഉണ്ടെന്നും അവർക്കു കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമിയും വായുവുമെന്നും തിരിച്ചറിയുമ്പോഴാണ് നാം സംസ്കാര സമ്പന്നരാകുന്നതെന്നും മമ്മൂട്ടി പറഞ്ഞു. വിദ്യാഭ്യാസമുള്ളവർക്കു മാത്രമേ സംസ്കാരം ഉള്ളൂ എന്ന് കരുതുന്നില്ല. വിദ്യാഭ്യാസം സംസ്കാരത്തിന്റെ ഒരു ഭാഗമാണ്. നമുക്ക് നമ്മുടേതായ ഒരു സംസ്കാരം വളർത്തിയെടുത്തിട്ടുണ്ട്. സംസ്കാരത്തെപ്പറ്റി നമ്മളെത്തന്നെ ഓർമിപ്പിക്കാനാണ് ഈ ചടങ്ങെന്നാണ് ഞാൻ കരുതുന്നത്. മനുഷ്യർ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ കാര്യം- മമ്മൂട്ടി കൂട്ടിച്ചേർത്തു.
സംഘാടകസമിതി വര്‍ക്കിങ് ചെയര്‍മാന്‍ എം അനില്‍കുമാര്‍ അധ്യക്ഷനായി. ഭാഷചരിത്രകാരൻ ഗണേശ് എൻ ദേവി, സുദാംശു ദേശ്പാണ്ഡെ, രത്ന പഥക് ഷാ, ടി എം കൃഷ്ണ, എംഎല്‍എമാരായ പി വി ശ്രീനിജന്‍, കെ ജെ മാക്സി, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സാംസ്ക്കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, മുരളി ചീരോത്ത്, പ്രമോദ് പയ്യന്നൂർ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ആദർമർപ്പിച്ച് 'അഭിനയസൂര്യൻ' ദൃശ്യാവിഷ്കാരം പ്രദർശിപ്പിച്ചു. ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ രണ്ടാം പതിപ്പിന്റെ പ്രഖ്യാപനവും നടന്നു. രണ്ടാം പതിപ്പിന്റെ ലോഗോ നടൻ മമ്മൂട്ടി പ്രകാശിപ്പിച്ചു.
"ഒന്നിക്കാം മുന്നേറാം' എന്ന ആഹ്വാനത്തോടെയാണ് ഇന്ത്യൻ സാംസ്‌കാരിക വൈവിധ്യങ്ങൾ സംഗമിക്കുന്ന ആദ്യ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് നടത്തിയത്. രാജേന്ദ്ര മൈതാനത്ത് ശനിയാഴ്ച പകൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. നഗരത്തിൽ എട്ട് പ്രധാന വേദികളിലായി സാഹിത്യം, നാടകം, സംഗീതം, ചലച്ചിത്രം, നൃത്തം, ശിൽപ്പ–ചിത്രകലകൾ, ജനകീയകലകൾ എന്നീ മേഖലകളിലെ പ്രമുഖർ സാംസ്കാരിക കൂട്ടായ്മയിൽ ഒത്തുചേർന്നു.









0 comments