print edition ഫാർമസി കൗൺസിലിൽ നിയമവിരുദ്ധ ഇടപെടൽ ; കാലാവധി കഴിയുംമുമ്പേ അംഗങ്ങളെ പുറത്താക്കി


അഖില ബാലകൃഷ്ണൻ
Published on Sep 04, 2026, 01:31 AM | 1 min read
തിരുവനന്തപുരം : സംസ്ഥാന ഫാർമസി കൗൺസിലിൽ കോൺഗ്രസ് അനുകൂലികളെ തിരുകികയറ്റാൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള അംഗങ്ങളെ നിയമവിരുദ്ധമായി പുറത്താക്കി ആരോഗ്യവകുപ്പ്. നാമനിർദേശം ചെയ്ത അഞ്ച് അംഗങ്ങളെ കാലാവധി തീരുംമുമ്പേയാണ് നോട്ടീസുപോലും നൽകാതെ പുറത്താക്കിയത്.
പുതിയ അംഗങ്ങളെ നാമനിർദേശം ചെയ്ത ഉത്തരവിലാണ് നിലവിലുള്ളവർ ഓഫീസ് ഒഴിയണമെന്ന നിർദേശമുള്ളത്. ഇതുസംബന്ധിച്ച് ഫാർമസി കൗൺസിലിനോ അംഗങ്ങൾക്കോ അറിയിപ്പോ നിർദേശങ്ങളോ ലഭിച്ചിട്ടില്ല. 2027 നവംബർ വരെയാണ് കൗൺസിൽ കാലാവധി. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നാമനിർദേശം ചെയ്ത കൗൺസിൽ അംഗങ്ങൾ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും തുടർന്നിരുന്നു.
അഞ്ചുവർഷം പൂർത്തിയാക്കിയശേഷമാണ് പുതിയ അംഗങ്ങളെ നാമനിർദേശം ചെയ്തത്. തെരഞ്ഞെടുക്കപ്പെട്ട ആറ് അംഗങ്ങളും നാല് എക്സ് ഒഫിഷ്യോ അംഗങ്ങളും നാമനിർദേശംചെയ്ത അഞ്ച് അംഗങ്ങളുമാണ് കൗൺസിലിലുള്ളത്. നിലവിലെ അംഗങ്ങളെ പുറത്താക്കിയ സംസ്ഥാന സർക്കാർ നടപടി സംസ്ഥാന ഫാർമസി കൗൺസിലുകളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കാനുള്ള കേന്ദ്രനീക്കത്തെ സഹായിക്കും.










0 comments