സിനിമാപ്പൂരത്തിന് തിരശീല; പ്രേക്ഷകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കിയ മുപ്പതാമത് ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: ഒരാഴ്ച നീണ്ടുനിന്ന ചലച്ചിത്രോത്സവത്തിന് ഇന്ന് സമാപനം. മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ വൈകുന്നേരം നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്യും. സിനിമാ രംഗത്ത് 50 വർഷം പൂർത്തിയാക്കിയ പ്രശസ്ത സംവിധായകനും കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ സയീദ് മിർസയെ ചടങ്ങിൽ ആദരിക്കും.
ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് അർഹനായ മൗറിത്തേനിയൻ സംവിധായകൻ അബ്ദെറഹ്മാൻ സിസാക്കോയ്ക്ക് മുഖ്യമന്ത്രി പുരസ്‌കാരം കൈമാറും. ജൂറി ചെയർപേഴ്സൺ മുഹമ്മദ് റസൂലാഫിനെയും ചടങ്ങിൽ ആദരിക്കും. മികച്ച സിനിമയ്ക്കുള്ള സുവർണ്ണ ചകോരം ഉൾപ്പെടെയുള്ള പുരസ്കാരങ്ങളും ചടങ്ങിൽ പ്രഖ്യാപിക്കും.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് പ്രേക്ഷകർക്ക് തങ്ങളുടെ പ്രിയപ്പെട്ട സിനിമയ്ക്കായി വോട്ട് ചെയ്യാൻ അവസരമുള്ളത്. അവസാന ദിനമായ ഇന്ന് 'ഇൻസൈഡ് ദി വുൾഫ്', 'റിവർസ്റ്റോൺ' എന്നിവയുൾപ്പെടെ പതിനൊന്ന് ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. സമാപന സമ്മേളനത്തിന് ശേഷം സുവർണ്ണ ചകോരം ലഭിച്ച ചിത്രം നിശാഗന്ധിയിൽ പ്രദർശിപ്പിക്കുന്നതോടെ ഇത്തവണത്തെ ചലച്ചിത്രമേളയ്ക്ക് ഔദ്യോഗികമായി തിരശ്ശീല വീഴും.










0 comments