കോൺഗ്രസ് ജയിച്ചാൽ എന്നേപോലെ നിരവധി പേര്‍ പറ്റിക്കപ്പെടും; നേതാക്കൾക്കെതിരെ തുറന്നടിച്ച് ഗൗരവ് കുമാർ

ന്യൂഡൽഹി : ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് കോൺഗ്രസ് ഉന്നത നേതാക്കൾ കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ കെ സി വേണുഗോപാലിനും കൊടിക്കുന്നിൽ സുരേഷിനുമെതിരെ വീണ്ടും ആരോപണവുമായി ഹരിയാനയിലെ കോൺഗ്രസ് നേതാവിന്റെ ഭർത്താവ്. കോൺഗ്രസ് പണം തട്ടിയെടുക്കുന്നവരുടെ പാർടിയാണെന്ന് ഹരിയാന മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുചിത്രാദേവിയുടെ ഭർത്താവ് ഗൗരവ് കുമാർ തുറന്നടിച്ചു. കോൺഗ്രസിനെ ഒരു കാരണവശാലും കേരളത്തിൽ ജയിപ്പിക്കരുതെന്നും കോൺഗ്രസ് ജയിച്ചാൽ എന്നെപ്പോലെ പറ്റിക്കപ്പെട്ട നിരവധി പേർ ഇനിയും ഉണ്ടാകുമെന്നും ഗൗരവ് പറയുന്നു. പണത്തിന് വേണ്ടി നടക്കുന്ന കോൺഗ്രസിന് മലയാളികൾ വോട്ട് നൽകരുതെന്നും ഗൗരവ് കുമാർ പറയുന്നു.
കൊടിക്കുന്നിൽ സുരേഷ്, കെ സി വേണുഗോപാൽ എന്നിവരുടെ പേര് എടുത്തു പറഞ്ഞാണ് ഗൗരവ് വീഡിയോ പങ്കുവച്ചത്. കോൺഗ്രസ് പണം തട്ടിയെടുക്കുന്നവരുടെ പാർടിയാണ്. കേരളത്തിലെ കോൺഗ്രസ് നേതാക്കളും എംപിമാരുമായ കൊടിക്കുന്നിൽ സുരേഷ്, കെ സി വേണുഗോപാൽ എന്നിവർ എന്നെ ചതിച്ചു. കയ്യിൽ നിന്ന് പണം തട്ടിയെടുത്തു. ഏപ്രിൽ 9ന് വോട്ട് രെഖപ്പെടുത്തുമ്പോൾ കോൺഗ്രസിന് വോട്ട് രേഖപ്പെടുത്തരുതെന്ന് അഭ്യർഥിക്കുകയാണ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കേരളത്തെ നശിപ്പിക്കും. കോൺഗ്രസിന് വോട്ട് ചെയ്താൽ എന്നെപ്പോലെയുള്ള 1000 ഗൗരവുമാരെ കോൺഗ്രസ് ഉണ്ടാക്കും. കോൺഗ്രസ് അധികാരത്തിൽ വന്നാൽ മലയാളികളുടെയും കേരളത്തിന്റെ മുഴുവനും പേര് മോശമാക്കുകയും അപമാനിതരാക്കുകയും ചെയ്യും. അതുകൊണ്ട് കോൺഗ്രസിന് വോട്ട് ചെയ്യരുത്- ഗൗരവ് കുമാർ പറഞ്ഞു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് പ്രസ് മീറ്റ് നടത്തുമെന്നും ഗൗരവ് പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, പ്രവർത്തകസമിതിയംഗം കൊടിക്കുന്നിൽ സുരേഷ് എന്നിവർ സീറ്റ് വാഗാദാനം ചെയ്ത് പണം വാങ്ങിയെന്നാണ് ഗൗരവിന്റെ പരാതി. ഏഴ് കോടി രൂപയാണ് തട്ടിയെടുത്തത്. സീറ്റ് മോഹിപ്പിച്ച് നേതാക്കൾ പണം വാങ്ങിയതിന്റെ ഡിജിറ്റൽ തെളിവുകൾ സഹിതമാണ് ഗൗരവ് കുമാർ ഡൽഹി പൊലീസിൽ പരാതി നൽകിയത്. കൊടിക്കുന്നിൽ സുരേഷുമായി നടത്തിയ വാട്‌സാപ് ചാറ്റുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.










0 comments