ഇടുക്കി സർക്കാർ ആയുർവേദ മെഡിക്കൽ കോളേജ് യാഥാർഥ്യത്തിലേക്ക്

തിരുവനന്തപുരം: സർക്കാർ മേഖലയിലെ നാലാമത്തെ ആയുർവേദ മെഡിക്കൽ കോളേജ് ഇടുക്കി ജില്ലയിൽ ആരംഭിക്കുന്നു. പ്രവൃത്തികളുടെയും ഉദ്ഘാടനം ഞായറാഴ്ച ഉച്ചക്കുശേഷം 2.30ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും.
ഇടുക്കി വികസന പാക്കേജിൽ അനുവദിച്ച 10 കോടി രൂപ ഉപയോഗപ്പെടുത്തി ഇടുക്കി ആയുർവേദ മെഡിക്കൽ കോളേജിന്റെ ഭാഗമായുള്ള ആശുപത്രി ഒപിഡി കോംപ്ലക്‌സിന്റെ ശിലാ സ്ഥാപനവും ഉടുമ്പഞ്ചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുതരുന്ന കമ്മ്യൂണിറ്റി ഹാളിൽ ഒപി വിഭാഗം പ്രവർത്തനം ആരംഭിക്കുന്നതിന്റേയും നാഷണൽ ആയുഷ് മിഷന്റെ 66 നിർമ്മാണ പ്രവൃത്തികളുടെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും പദ്ധതി വിഹിതം ഉപയോഗപ്പെടുത്തി പൂർത്തിയാക്കിയ ഏഴ് നിർമ്മാണ പ്രവൃത്തികളുടെയും ഉദ്ഘാടനമാണ് നടക്കുന്നത്. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ എംഎൽഎ എം എം മണി അധ്യക്ഷത വഹിക്കും. എംപി ഡീൻ കുര്യാക്കോസ് മുഖ്യാതിഥി ആയിരിക്കും.
പുതിയ ആയുർവേദ കോളേജ് ആശുപത്രി നിർമ്മിക്കുന്നതിനുള്ള ശിലാസ്ഥാപനം നടക്കുന്ന ദിവസം തന്നെ ആശുപത്രിയുടെ ഭാഗമായുള്ള ഒപി സേവനങ്ങളും ആരംഭിക്കുകയാണ്. ആദ്യഘട്ടത്തിൽ 'പ്രസൂതിതന്ത്ര- സ്ത്രീരോഗ ചികിത്സ, ശല്യതന്ത്ര ഓർത്തോപീഡിക്‌സ്, കായ ചികിത്സ ജനറൽ മെഡിസിൻ' എന്നീ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളാണ് പ്രവർത്തനം ആരംഭിക്കുന്നത്. ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ എല്ലാ സ്‌പെഷ്യാലിറ്റികളും ഉണ്ടാവുന്നതാണ്. വിവിധ ജില്ലകളിലായി മൊത്തം 73 നിർമ്മാണ പ്രവർത്തനങ്ങളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.










0 comments