'മുതിർന്ന താരങ്ങൾ ആവശ്യപ്പെട്ടാൽ മാറി നില്‍ക്കും, അൻസിബയുടെ പ്രശ്നം വ്യക്തിപരം': ശ്വേത മേനോൻ

ശ്വേത മേനോൻ
കൊച്ചി: മുതിർന്ന താരങ്ങൾ ആവശ്യപ്പെട്ടാൽ 'അമ്മ'താരസംഘടനയുടെ തലപ്പത്ത് നിന്ന് മാറിനിൽക്കുമെന്ന് വ്യക്തമാക്കി അമ്മ പ്രസിഡന്റ് ശ്വേത മേനോൻ. 'അമ്മ' എക്സിക്യൂട്ടീവ് അംഗം ടിനി ടോമിനെതിരെ ജോയിന്റ് സെക്രട്ടറിയായിരുന്ന നടി അൻസിബ ഹസൻ ഉയർത്തിയ ഗുരുതര ആരോപണങ്ങളെ തുടർന്നുള്ള പൊട്ടിത്തെറിക്ക് പിന്നാലെയാണ് വ്യക്തമാക്കൽ.
കുറച്ച് നാളായി 'അമ്മ'യിൽ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും സെക്രട്ടറിയും ട്രഷററുമാണ് എല്ലാം ചെയ്യുന്നത് എന്നും ശ്വേത മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. മുതിർന്ന താരങ്ങൾ പറഞ്ഞാൽ അമ്മയുടെ തലപ്പത്തുനിന്ന് മാറാൻ തയ്യാറാണ്. എന്നാൽ താൻ തോൽക്കാൻ അല്ല വന്നത്. പറയാനുള്ളത് മുഖത്ത് നോക്കി പറയും. എക്‌സിക്യൂട്ടിവിനുള്ളിൽ തന്നെ ചിലർ ലക്ഷ്യം വയ്ക്കുന്നുണ്ട്. കുറച്ചു കാലമായി അമ്മ ഓഫീസിൽ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ല. സെക്രട്ടറിയും ട്രഷററുമാണ് എല്ലാം ചെയ്യുന്നത് എന്നും ശ്വേത മേനോൻ പറയുന്നു. കുക്കു പരമേശ്വരനോട് തനിക്ക് ഒരു ഈഗോ പ്രശ്നവും ഇല്ല. അൻസിബയുടെ പ്രശ്നം വ്യക്തിപരമായിരുന്നു. അമ്മക്ക് അതിൽ ഒന്നും ചെയ്യാൻ ഇല്ല. വീട്ടിൽ നടക്കുന്ന പ്രശ്നത്തിൽ അമ്മ എങ്ങനെ ഇടപെടും, ശ്വേത മേനോൻ മാധ്യമങ്ങളോട് പറഞ്ഞു.
അൻസിബയുടെ പരാതി മാധ്യങ്ങൾ വഴിയാണ് അറിയുന്നതെന്നും അൻസിബയുടെ പരാതി ജനറൽ ബോഡിയിൽ ചർച്ച ചെയ്യുമെന്നും ശ്വേത പറഞ്ഞു. അമ്മയെ നാറ്റിക്കാനുള്ള അജണ്ട ആണോ അൻസിബക്കെന്നും അതോ എന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് അറിയില്ല. സ്ത്രീകൾക്ക് നയിക്കാൻ പറ്റില്ല എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ശ്വേത കൂട്ടിച്ചേർത്തു.










0 comments