print edition മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണം: കർമപദ്ധതി കണ്ണിൽ പൊടിയിടൽ; സംസ്ഥാനം പാസാക്കിയ ഭേദഗതി ബിൽ ‘ശൂ’

എഐ പ്രതീകാത്മകചിത്രം
ബിമൽ പേരയം
Published on Sep 03, 2026, 01:00 AM | 1 min read
തിരുവനന്തപുരം : രാഷ്‌ട്രപതിയുടെ മുന്നിൽ കേരളം അംഗീകാരത്തിനായി സമർപ്പിച്ച വനം–വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്ലിന് വനംവകുപ്പ് തയ്യാറാക്കിയ മനുഷ്യ–-വന്യജീവി സംഘർഷ ലഘൂകരണ കർമപദ്ധതിയിൽ അവഗണന. പദ്ധതി ചർച്ച ചെയ്യാൻ വനാതിർത്തി മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്യുന്ന എംപിമാരുടെയും എംഎൽഎമാരുടെയും യോഗം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ബുധനാഴ്‌ച വനംവകുപ്പ് വിളിച്ചുചേർത്തപ്പോഴും ബില്ലിലെ തുടർ ഇടപെടലിൽ വ്യക്തതയില്ല.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമസഭ ഏകകണ്‌ഠേന പാസാക്കിയതാണ് ബിൽ. ഇതിൽ രാഷ്‌ട്രപതി ഒപ്പുവച്ചാൽ നിയമമാകും. അതേസമയം രാഷ്ട്രപതി ആവശ്യപ്പെട്ട വിവരങ്ങളിൽ യുഡിഎഫ് സർക്കാർ മറുപടി നൽകാൻ തയ്യാറായിട്ടില്ല.
കാട്ടാനയാക്രമണത്തിൽ മൂന്ന് മാസത്തിനിടെ ഒന്പതുപേർക്ക് ജീവൻ നഷ്‌ടപ്പെട്ടിട്ടും ശാശ്വതപരിഹാരം കാണാൻ കഴിയുന്ന ബില്ലിനെ സർക്കാർ തഴഞ്ഞു. 1972ലെ കേന്ദ്ര വനം–വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുകയാണ് വന്യജീവി ആക്രമണം തടയാനുള്ള ഫലപ്രദമായ മാർഗം. 2024ൽ മനുഷ്യ–വന്യജീവി സംഘർഷത്തെ സംസ്ഥാന സവിശേഷദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ബിൽ നിയമമാക്കി മാറ്റിയെടുക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തിന് നേട്ടമാകും. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനും വന്യജീവികളുടെ എണ്ണം നിയന്ത്രിക്കാനുമുള്ള അധികാരം സംസ്ഥാനത്തിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക സംഘം കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് ചർച്ചയിൽ മുഖ്യമന്ത്രി അറിയിച്ചു. കേരളത്തെ 14 മേഖലയായി തിരിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതായി വനം- മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.










0 comments