ad
Deshabhimani

ഗര്‍ഭാശയഗള കാന്‍സറിനെതിരെ എച്ച്പിവി വാക്‌സിനേഷന്‍ യജ്ഞം; 14 വയസുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും വാക്‌സിന്‍

HPV Vaccination drive in Kerala for higher secondary students
വെബ് ഡെസ്ക്

Published on Feb 27, 2026, 08:02 PM | 2 min read

തിരുവനന്തപുരം: ഗര്‍ഭാശയഗള കാന്‍സറിനെതിരെയുള്ള എച്ച്പിവി വാക്സിനേഷന്‍ സംസ്ഥാനത്ത് ഫെബ്രുവരി 28ന് ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 14 വയസുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും വാക്സിനേഷന്‍ നൽകും. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിന്‍ നല്‍കുന്ന പദ്ധതി 2025 നവംബര്‍ 3ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ദേശീയ വാക്സിനേഷന്‍ ക്യാമ്പയിനിന്റെ ഭാഗമായാണ് 14 വയസ് പ്രായമുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നത്. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയില്‍ 28ന് ഉച്ചയ്ക്ക് 2ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം കുറിക്കും. കോര്‍പറേഷന്‍ മേയര്‍ വി വി രാജേഷ് അധ്യക്ഷനാകും.


14 വയസ് പ്രായമുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും 3 മാസത്തിനകം ഒറ്റ ഡോസ് വാക്സിന്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. തുടര്‍ന്ന് ദേശീയ പ്രതിരോധകുത്തിവയ്പ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തി വരുന്ന വര്‍ഷങ്ങളില്‍ 14 വയസ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് എല്ലാ പെണ്‍കുട്ടികള്‍ക്കും വാക്സിന്‍ നല്‍കി ഭാവിയില്‍ എല്ലാ പെണ്‍കുട്ടികളെയും സ്ത്രീകളെയും ഗര്‍ഭാശയഗള കാന്‍സറില്‍ നിന്ന് സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും 14 വയസുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി എച്ച്പിവി വാക്‌സിന്‍ നല്‍കും. 14 വയസുള്ള പെണ്‍കുട്ടികള്‍ക്ക് എച്ച്പിവി വാക്‌സിന്‍ ലഭിക്കുന്നതിനായി U-WIN പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയോ നേരിട്ട് ആരോഗ്യകേന്ദ്രത്തിലെത്തുകയോ ചെയ്യാം. https://uwin.mohfw.gov.in/home എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെയോ ആരോഗ്യ പ്രവര്‍ത്തകരെയോ ആശാ പ്രവര്‍ത്തകരെയോ സമീപിക്കാം. എന്‍ടിഎജിഐയും (National Technical Advisory Group on Immunization) ലോകാരോഗ്യ സംഘടനയും ഗര്‍ഭാശയഗള ക്യാന്‍സര്‍ തടയുന്നതിനുള്ള എച്ച്പിവി വാക്‌സിനേഷന്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.


ഒരു ഡോസിന് ഏകദേശം 4000 രൂപയോളമാണ് വാക്സിന് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയുന്നതില്‍ എച്ച്പിവി വാക്‌സിന്‍ 90 ശതമാനത്തിലധികം ഫലപ്രദമാണ്. എച്ച്പിവി വാക്‌സിന്‍, കാന്‍സറിന് കാരണമാകുന്ന എച്ച്പിവി മൂലമുണ്ടാകുന്ന അണുബാധയില്‍ നിന്ന് സംരക്ഷിക്കുന്ന ആന്റിബോഡികള്‍ വാക്സിന്‍ സ്വീകരിക്കുന്ന വ്യക്തിയുടെ ശരീരത്തില്‍ സൃഷ്ടിക്കുന്നു.


99.7 ശതമാനം ഗര്‍ഭാശയഗള കാന്‍സറുകളും ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി) മൂലമാണ് ഉണ്ടാകുന്നത്. മിക്ക എച്ച്പിവി അണുബാധകളും ലക്ഷണമില്ലാത്തതും സ്വയമേവ പരിഹരിക്കപ്പെടുന്നതുമാണെങ്കിലും എച്ച്പിവിയുടെ തുടര്‍ച്ചയായ അണുബാധ ഗര്‍ഭാശയഗള കാന്‍സറിലേക്ക് നയിച്ചേക്കാം. ഇന്ത്യയിലെ സ്ത്രീകളെ ബാധിക്കുന്ന കാന്‍സറുകളില്‍ രണ്ടാമത്തെ പ്രധാന കാന്‍സര്‍ ഗര്‍ഭാശയഗള ക്യാന്‍സറാണ്. രാജ്യത്ത് 2022ല്‍ 79,103 പുതിയ കേസുകളും 34,805 മരണവും ഗര്‍ഭാശയഗള ക്യാന്‍സര്‍ മൂലമുണ്ടായതായി കണക്കാക്കപ്പെടുന്നു.


ഒരു ലക്ഷം സ്ത്രീകളില്‍ പ്രതിവര്‍ഷം 11.6 പേര്‍ക്ക് രോഗബാധ ഉണ്ടാകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മരണനിരക്ക്: 1,00,000 സ്ത്രീകള്‍ക്ക് വര്‍ഷത്തില്‍ 5.1 എന്നതാണ്. എച്ച്പിവി അണുബാധ ഗര്‍ഭാശയഗള ക്യാന്‍സറിന് പുറമേ, ഏനല്‍ കാന്‍സര്‍, ഓറോ ഫാരഞ്ജിയല്‍, വള്‍വാര്‍, വജൈനല്‍, പെനൈല്‍ ക്യാന്‍സറുകള്‍ക്കും കാരണമാകും. ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം ക്യാമ്പയിന്റെ ഭാഗമായി കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാനം വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതിന്റെ കൂടി ഭാഗമായാണ് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ നല്‍കുന്ന പദ്ധതി സംസ്ഥാനം ആരംഭിച്ചത്. സമയബന്ധിതമായ എച്ച്പിവി വാക്‌സിനേഷനും സെര്‍വിക്കല്‍ സ്‌ക്രീനിങ്ങും വഴി സെര്‍വിക്കല്‍ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home