ട്രംപിനെയും നെതന്യാഹുവിനെയും ഹിറ്റ്‌ലറുടെ പ്രേതം ബാധിച്ചു: എം എ ബേബി


സ്വന്തം ലേഖകൻ
Published on May 03, 2026, 08:30 AM | 1 min read
കൊച്ചി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെയും ഹിറ്റ്‌ലറുടെ പ്രേതം ബാധിച്ചിരിക്കുന്നുവെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ലോകത്തെ തന്റെ കാൽക്കീഴിൽ കൊണ്ടുവരാൻ ശ്രമിച്ചതു പോലെയാണ് ട്രംപും കിങ്കരൻമാരും നടത്തുന്ന നീക്കങ്ങൾ. ഇൗ സാമ്രാജ്യത്വത്തിന്റെ സേവകരായി നിൽക്കുകയാണ് നരേന്ദ്രമോദിയും അമിത് ഷായും മോഹൻ ഭാഗവതും. ഇവരെ തുറന്നുകാണിക്കണമെന്നും ബേബി പറഞ്ഞു. എറണാകുളം ഇ എം എസ് പഠന ഗവേഷണ കേന്ദ്രം ‘അമേരിക്കൻ യുദ്ധവെറിയും മാറുന്ന ലോകവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര നിയമങ്ങളെല്ലാം നഗ്നമായി ലംഘിച്ചാണ് അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തുന്നത്. ഇതിനെതിരെ ഉണ്ടാകേണ്ടിയിരുന്ന പ്രതികരണം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇന്ത്യ ചെയ്യേണ്ടത് ചെയ്തില്ല. ഇറാനെതിരെയുള്ള കടന്നാക്രമണത്തിൽ നിശബ്ദത പാലിച്ചു. വ്യക്തമായ ലക്ഷ്യത്തോടെയാണ് ആക്രമണങ്ങൾ. സൈനിക, രാഷ്ട്രീയ, ആധിപത്യം സ്ഥാപിക്കുന്നതിനൊപ്പം പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുന്നത് ഉൾപ്പെടെയാണ് ലക്ഷ്യങ്ങൾ. മാനവരാശിയെ ചൂഷണത്തിന്റെ പിടിയിൽ നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇൗ കടന്നാക്രമണങ്ങളെന്നും എം എ ബേബി പറഞ്ഞു.
ഇ എം എസ് പഠന ഗവേഷണ കേന്ദ്രം ചെയർമാൻ എസ് സതീഷ് അധ്യക്ഷനായി. ഡോ. ധർമരാജ് അടാട്ട് രചിച്ച ‘കീഴാളന്റെ ചോരയിൽ കുതിർന്ന പാലിയം സമരം’, പഠനഗവേഷണകേന്ദ്രം തയ്യാറാക്കിയ ‘കേരളം ഇടതുപക്ഷ ബദൽ ചരിത്രവും ആഹ്വാനവും’ എന്നീ പുസ്‌തകങ്ങൾ ബേബി പ്രകാശിപ്പിച്ചു. യഥാക്രമം സി എം ദിനേശ്‌മണിയും കെ വി തോമസും ഏറ്റുവാങ്ങി. ഡോ. പത്മദാസ് പുസ്‌തകം പരിചയപ്പെടുത്തി. എം അനിൽകുമാർ, ജോൺ ഫെർണാണ്ടസ്, കെ എൻ ഉണ്ണിക്കൃഷ്‌ണൻ, ടി വി അനിത, രവിത ഹരിദാസ്, പി എച്ച് എം ഇസ്‌മയിൽ, കൃഷ്‌ണപ്രസാദ് എന്നിവർ പങ്കെടുത്തു. സി ബി ദേവദർശനൻ സ്വാഗതവും സി മണി നന്ദിയും പറഞ്ഞു.










0 comments