ദുരവസ്ഥ കണ്ടിട്ടും പതറാത്തവർ മനുഷ്യരല്ല; മാനസികാരോഗ്യ കേന്ദ്രങ്ങളുടെ അവസ്ഥയിൽ ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ദുരവസ്ഥ കണ്ടിട്ടും പതറാത്തവർ മനുഷ്യരല്ലെന്ന് ഹൈക്കോടതി. അത്രയേറെ ഞെട്ടിക്കുന്ന അവസ്ഥയാണ് അന്തേവാസികൾ നേരിടുന്നത്. മൃഗങ്ങളെ പാർപ്പിക്കാനുള്ള സൗകര്യംപോലുമില്ല. രോഗികളെ പാർപ്പിച്ചിരിക്കുന്ന മുറികളെ സെൽ എന്നൊന്നും പറയാനാകില്ല. മതിയായ വെളിച്ചം കയറുന്നില്ല. അവർ അനുഭവിക്കുന്ന ദുരിതം വാക്കുകളിൽ വിവരിക്കാനാകില്ല. ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് മാനിസികാരോഗ്യ കേന്ദ്രങ്ങളിൽ നടക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും പണം തടസ്സമാകരുതെന്നും കോടതി നിർദേശിച്ചു. തിരുവനന്തപുരം, തൃശൂർ മാനസികാരോഗ്യ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിരീക്ഷണം. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രവും അടുത്തദിവസം ജഡ്ജിമാർ സന്ദർശിക്കും. മാനസികാരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള പടി മുതൽ അന്തേവാസികളുടെ ദുരിതം തുടങ്ങുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സെല്ലിനുള്ളിൽ മുറിയുടെ നടുക്കാണ് മറപോലുമില്ലാതെ ശൗചാലയം. നൂറ്റാണ്ടുകളായി അവസ്ഥ ഇതാണ്. ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർ മികച്ചരീതിയിൽ പ്രവർത്തിക്കുന്നതിനാലാണ് നിലവിലെ അവസ്ഥയിലെങ്കിലും സ്ഥാപനങ്ങളെ കൊണ്ടുപോകാനാകുന്നതെന്നും കോടതി പറഞ്ഞു.










0 comments