print edition ‘ഹാൽ’ സിനിമ: 2 ആഴ്ചയ്‌ക്കകം അനുമതി നൽകണം ; സെൻസർ ബോർഡിന് തിരിച്ചടി

കൊച്ചി
‘ഹാൽ’ സിനിമയിൽ 16 ഭാഗങ്ങളിൽ കടുംവെട്ട് നിർദേശിച്ച സെൻസർ ബോർഡിന് ഹെെക്കോടതിയിൽനിന്ന് തിരിച്ചടി. സിനിമയിൽ രണ്ടിടത്തുമാത്രം ചെറിയ മാറ്റങ്ങൾ വരുത്തി വീണ്ടും അപേക്ഷിക്കാൻ നിർമാതാവിനോട് കോടതി നിർദേശിച്ചു. പുതിയ അപേക്ഷയിൽ രണ്ടാഴ്ചയ്‌ക്കകം അനുമതി നൽകണമെന്ന് സെൻസർ ബോർഡിന് ജസ്റ്റിസ് വി ജി അരുൺ നിർദേശം നൽകി. ധ്വജ പ്രണാമത്തിലെ ‘ധ്വജ' എന്നതും കോടതി രംഗത്തിൽ മതാടിസ്ഥാനത്തിലുള്ള വിവാഹത്തിന്റെ കണക്ക് പറയുന്ന ഭാഗവുമാണ് മ്യൂട്ട് ചെയ്യേണ്ടത്. കണക്കിൽ ആധികാരികത ഇല്ലാത്തതിനാലാണ് ഒഴിവാക്കുന്നതെന്നും കോടതി പറഞ്ഞു.
സെൻസർ ബോർഡിന്റെ നിബന്ധനകൾ ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും സിനിമയുടെ ഉള്ളടക്കത്തിലേക്കുള്ള കടന്നുകയറ്റം അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും കോടതി ഉത്തരവിൽ പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ മതനിരപേക്ഷത, സാഹോദര്യം എന്നിവ അവഗണിച്ചാകരുത് നിയന്ത്രണങ്ങളെന്നും കോടതി നിരീക്ഷിച്ചു. ജെവിജെ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഷെയിൻ നിഗം നായകനായ സിനിമ കണ്ട് വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്.
സിനിമയിൽ ബീഫ് ബിരിയാണി കഴിക്കുന്നതടക്കമുള്ള ഭാഗങ്ങൾ വെട്ടിമാറ്റണമെന്നും മാറ്റം വരുത്തിയാലും എ സർട്ടിഫിക്കറ്റേ നൽകൂവെന്നുമുള്ള സെൻസർ ബോർഡ് നിലപാടാണ് സിനിമയെ കോടതികയറ്റിയത്. ധ്വജപ്രണാമം, സംഘം കാവലുണ്ട്, ആഭ്യന്തരശത്രുക്കൾ, ഗണപതിവട്ടം, മുസ്ലിം വസ്ത്രം ധരിച്ച ക്രൈസ്തവ പെൺകുട്ടി തുടങ്ങിയ പരാമർശങ്ങൾ വരുന്ന ഇടങ്ങളിലാണ് വെട്ടിമാറ്റൽ ആവശ്യപ്പെട്ടിരുന്നത്.
സിനിമയുടെ കഥാഗതിതന്നെ മാറുമെന്ന് ചൂണ്ടിക്കാട്ടി നിർമാതാവ് ജൂബി തോമസും സംവിധായകൻ വീര (മുഹമ്മദ് റഫീഖ്)യുമാണ് ഹർജി നൽകിയത്. സിനിമയിലെ രംഗങ്ങളും സംഭാഷണങ്ങളും മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും സെൻസർ ബോർഡ് വാദിച്ചിരുന്നു. ബോർഡ് തീരുമാനത്തെ പിന്തുണച്ച് കത്തോലിക്ക കോൺഗ്രസും കൊച്ചിയിൽനിന്നുള്ള ആർഎസ്എസ് പ്രവർത്തകനും ഹർജിയിൽ കക്ഷി ചേർന്നിരുന്നു.









0 comments