മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് ഹെെക്കോടതി നോട്ടീസ്

k surendran
വെബ് ഡെസ്ക്

Published on Oct 16, 2025, 12:27 AM | 1 min read

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസയച്ചു. പ്രതികളെ വെറുതെവിട്ട കാസർകോട് സെഷൻസ് കോടതി ഉത്തരവിനെതിരെ സംസ്ഥാനസർക്കാർ നൽകിയ അപ്പീലിൽ ജസ്‌റ്റിസ് വി ജി അരുണാണ് നോട്ടീസ്‌ അയയ്‌ക്കാൻ നിർദേശം നൽകിയത്.


അപ്പീൽ 30ന് വീണ്ടും പരിഗണിക്കും. കെ സുരേന്ദ്രനെ പ്രതിപ്പട്ടികയിൽനിന്ന്‌ ഒഴിവാക്കിയ സെഷൻസ് കോടതി വിധിയിൽ പിഴവുണ്ടെന്നും നിയമവിരുദ്ധമാണെന്നും അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടി. പൊലീസ് നൽകിയ തെളിവ് പരിശോധിക്കാതെയാണ് വിചാരണക്കോടതി തീരുമാനമെടുത്തത്. പ്രതി നൽകിയ സാക്ഷിമൊഴി മാത്രമാണ്‌ പരിഗണിച്ചത്‌. തെളിവായി സ്വീകരിക്കാൻ കഴിയാത്ത രേഖകളും കോടതി പരിഗണിച്ചു. എസ്‌സി എസ്‌ടി നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റം കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ നിലനിൽക്കുമെന്നും സർക്കാർ വാദിച്ചു.


സുരേന്ദ്രനുപുറമെ ബിജെപി കാസർകോട് മുൻ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ മണികണ്ഠ റായ്, വെെ സുരേഷ്, ലോകേഷ് നോട്ട എന്നിവരാണ് മറ്റു പ്രതികൾ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് സുരേന്ദ്രൻ മത്സരിക്കുമ്പോൾ ബിഎസ്‌പിയിലെ കെ സുന്ദരയും പത്രിക നൽകിയിരുന്നു. സുന്ദരയെ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് രണ്ടരലക്ഷം രൂപയും 8,300 രൂപയുടെ മൊബൈൽ ഫോണും കോഴയായി നൽകി അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിച്ചെന്നുമാണ് കേസ്.


2024 ഒക്ടോബർ അഞ്ചിനാണ് സെഷൻസ് കോടതി സുരേന്ദ്രനെയടക്കം വെറുതെവിട്ടത്. ഇതിനെതിരെ സർക്കാർ ആദ്യം പുനപ്പരിശോധന ഹർജി നൽകിയെങ്കിലും അപ്പീലാണ് അഭികാമ്യമെന്ന സിംഗിൾ ബെഞ്ച് നിരീക്ഷണത്തെ തുടർന്ന് പുതിയ ഹർജി നൽകുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home