print edition ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: കോൺഗ്രസ് കൗൺസിലറുടെ ജാമ്യഹർജി തള്ളി

കൊച്ചി: ജോലി വാഗ്‌ദാനംചെയ്‌ത് ദളിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പാലക്കാട് നഗരസഭാ കൗൺസിലറും കോൺഗ്രസ് നേതാവുമായ പ്രശോഭ് സി വത്സന്റെ ജാമ്യഹർജി ഹൈക്കോടതിയും തള്ളി. ഹർജിക്കാരനെതിരായ ആരോപണം ഗൗരവമേറിയതാണെന്ന് വിലയിരുത്തി ജസ്റ്റിസ് എ ബദറുദ്ദീനാണ് ഹർജി തള്ളിയത്.
മണ്ണാർക്കാട് പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ബിഎൻഎസിലെയും പട്ടികജാതി-, പട്ടികവർഗ പീഡന നിരോധന നിയമത്തിലെയും വകുപ്പുകളാണ് പ്രശോഭിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിയുടെ സ്വാധീനവും കുറ്റകൃത്യത്തിന്റെ ഗൗരവവും പരിഗണിക്കുമ്പോൾ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് നേരത്തേ കോടതി വ്യക്തമാക്കിയിരുന്നു.
നേരത്തേ പ്രശോഭ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഇയാൾ പാലക്കാട് ടൗൺ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
കോൺഗ്രസ് എംപിമാരുമായും എംഎൽഎമാരുമായും അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്‌ദാനം നൽകി പ്രശോഭ് പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ ഗർഭച്ഛിദ്രമരുന്ന് കഴിക്കാൻ നിർബന്ധിച്ചെന്നും പരാതിയിലുണ്ട്. സംഭവം വിവാദമായതോടെ പ്രശോഭിനെ പാലക്കാട് ഡിസിസി പാർടിയിൽനിന്ന് പുറത്താക്കിയിരുന്നു.











0 comments