print edition സ്വാതന്ത്ര്യസമര സേനാനികൾക്ക് പ്രത്യേക ക്ഷേമപദ്ധതികൾ നടപ്പാക്കണം: ഹെെക്കോടതി

കൊച്ചി : സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗവും സംഭാവനകളും പരിഗണിച്ച് അവർക്കായി പ്രത്യേക ക്ഷേമപദ്ധതികൾ നടപ്പാക്കുന്നത് കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ പരിഗണിക്കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമര സേനാനികളുടെ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക ഡാറ്റാ പോർട്ടൽ രൂപീകരിക്കാനും ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് നിർദേശിച്ചു.
സ്വാതന്ത്ര്യസമര സേനാനികൾക്ക് കുറഞ്ഞത് 50,000 രൂപയെങ്കിലും പെൻഷനായി നൽകുന്നത് പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. സ്വാതന്ത്ര്യസമര സേനാനികൾക്ക് കൂടുതൽ പരിഗണന ആവശ്യപ്പെട്ട് സാബു സ്റ്റീഫൻ നൽകിയ പൊതുതാൽപ്പര്യ ഹർജിയാണ് പരിഗണിച്ചത്.
സംസ്ഥാനത്ത് നിലവിൽ 60 സ്വാതന്ത്ര്യസമര സേനാനികൾമാത്രമാണ് ജീവിച്ചിരിപ്പുള്ളതെന്നും എല്ലാവരും 90നുമുകളിൽ പ്രായമുള്ളവരാണെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. ഇതിൽ 27 പേർക്ക് കേന്ദ്രപെൻഷനും 33 പേർക്ക് സംസ്ഥാന പെൻഷനുമാണ് ലഭിക്കുന്നതെന്നും ബോധിപ്പിച്ചു. അതേസമയം, ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമര സേനാനികളുടെ വീടുകൾക്കുമുന്നിൽ ദേശീയപതാക ഉയർത്താൻ അനുവദിക്കണമെന്ന ഹർജിയിലെ ആവശ്യം കോടതി തള്ളി.










0 comments