print edition രണ്ടാമത്തെ ഉപഗ്രഹം വിക്ഷേപിച്ച് ‘ഹെക്‌സ് 20’

കോയോ സാറ്റലെെറ്റിന്റെ ചിത്രം
തിരുവനന്തപുരം: തായ്‌വാനിലെ നാഷണൽ സെൻട്രൽ യൂണിവേഴ്സിറ്റിക്ക് വേണ്ടി ‘കോയോ' എന്ന സാറ്റലൈറ്റ് നിർമിച്ച് ടെക്‌നോപാർക്ക് ആസ്ഥാനമായ സ്‌പേസ്ടെക് സ്റ്റാർട്ടപ്പ് ‘ഹെക്‌സ്20’. കഴിഞ്ഞ വർഷം ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിങ് ഉപഗ്രഹമായ ‘നിള' വിജയകരമായി വിക്ഷേപിച്ചതിനുപിന്നാലെയാണ് ഈ നേട്ടം.
സ്‌പേസ് എക്‌സിന്റെ ട്രാൻസ്പോർട്ടർ -17 ൽ കോയോ (കൈനറ്റിക്കൽ ഒപ്റ്റിക് യോ ഒബ്സർവർ) എന്ന സാറ്റലൈറ്റാണ് ഹെക്‌സ് 20 നിർമിച്ചത്.ബഹിരാകാശത്തെത്തി ഒരു മണിക്കൂറിനുശേഷം വിക്ഷേപണ വാഹനത്തിൽനിന്ന് വിജയകരമായി വേർപെട്ടു.
40 മിനിറ്റിനുശേഷം സാറ്റലൈറ്റ് കൺട്രോൾ സെന്ററിൽ ആദ്യത്തെ ബീക്കൺ സിഗ്നലുകൾ ലഭിച്ചു. ഹെക്‌സ് 20യെ വിശ്വസനീയമായ ആഗോള ഉപഗ്രഹ ദൗത്യ പങ്കാളിയാക്കുന്നതിലെ സുപ്രധാന ചുവടുവയ്‌പാണിതെന്ന് സിഇഒ അമൽ ചന്ദ്രൻ പറഞ്ഞു.
1500 ലധികം ബീക്കൺ സിഗ്നലുകൾ ഡീകോഡ് ചെയ്തും 75ലധികം കമാൻഡുകൾ ഭൂമിയിൽനിന്ന് അയച്ചും ‘കോയോ' പ്രവർത്തിച്ചു തുടങ്ങിയെന്ന് സഹസ്ഥാപകനും സിടിഒയുമായ അനുരാഗ് രഘു പറഞ്ഞു. ഇൗ വർഷം ഹെക്‌സ് 20ക്ക് ആറ് ബഹിരാകാശ ദൗത്യമാണുള്ളത്.











0 comments