'ക്ഷമ ചോദിച്ചു, തെറ്റ് അസ്‌ലമിന് ബോധ്യപ്പെട്ടു'; നടപടി വേണ്ടെന്ന് ലിന്റോ ജോസഫ് എംഎൽഎ

സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച അസ്‌ലം മുഹമ്മദിനെപ്പം ലിന്റോ ജോസഫ് എംഎൽഎ
മുക്കം: സമൂഹമാധ്യമ ഗ്രൂപ്പിൽ വ്യക്തിപരമായി അധിക്ഷേപിച്ച മുസ്ലിംലീഗ് പ്രവർത്തകനെതിരെ നടപടി വേണ്ടെന്ന് ലിന്റോ ജോസഫ് എംഎൽഎ. അപകടത്തിൽ കാലിന് പരിക്കേറ്റ ലിന്റോ ജോസഫിനെ വികലാംഗനെന്നും മറ്റും പറഞ്ഞ് അധിക്ഷേപിച്ച പന്തിരാങ്കാവ് പുത്തൂർവട്ടം സ്വദേശി അസ്‌ലം മുഹമ്മദിനെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് എംഎൽഎ സ്റ്റേഷനിലെത്തി നടപടി വേണ്ടെന്ന് ആവശ്യപ്പെട്ടത്.
അസ്‌ലമിന് തെറ്റ് ബോധ്യപ്പെട്ടതായെന്നും തെറ്റ് പറ്റിയാൽ തിരുത്തുകയാണ് വേണ്ടതെന്നും എംഎൽഎ പറഞ്ഞു. തെറ്റ് പറ്റാത്തവരായി ആരും ഇല്ല. ഇതോടെ ഈ വിഷയം അവസാനിച്ചെന്നും ലിന്റോ ജോസഫ് വ്യക്തമാക്കി. എംഎൽഎയെ അധിക്ഷേപിച്ച ലീഗുകാരനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെ ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മറ്റിയാണ് പൊലീസിൽ പരാതി നൽകിയത്.
ഗുരുതരരോഗാവസ്ഥയിലായിരുന്ന ഒരു ചെറുപ്പക്കാരനെ അടിയന്തരമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ഡ്രൈവർ ലഭ്യമല്ലാതെ വന്നപ്പോൾ സ്വയം ആംബുലൻസ് ഓടിച്ചുപോകവേ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിലാണ് ലിന്റോ ജോസഫിന്റെ കാലിന് ചലനവൈകല്യം സംഭവിക്കുന്നത്. സഹജീവിയുടെ ജീവൻരക്ഷിക്കുന്നതിനിടയിൽ പറ്റിയ അപകടത്തെ തുടർന്നുണ്ടായ കാലിലെ പരിക്കിനെയാണ് ലീഗുകാരൻ മോശമായ വാക്കുകളിൽ അധിക്ഷേപിച്ചത്.










0 comments