വിദ്യാർഥി നേതാക്കൾക്ക് കൈവിലങ്ങ്; ആവശ്യമായ പരിശോധന നടത്തും: പൊലീസ് മേധാവി

തിരുവനന്തപുരം: എസ്‌എഫ്‌ഐ നേതാക്കളെ കൈവിലങ്ങുവച്ചു കൊണ്ടുപോയ സംഭവത്തിൽ ആവശ്യമായ പരിശോധന നടത്തുമെന്നും സംസ്ഥാന പൊലീസ് മേധാവി രവഡാ ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൈവിലങ്ങുമായി ബന്ധപ്പെട്ട് നിലവിൽ കൃത്യമായ ചട്ടമുണ്ട്. ഇൗ നിർദേശം ജില്ലാ പൊലീസ് മേധാവിമാർക്കും നൽകിയതാണ്. ശ്രദ്ധയോടെയായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. വിദ്യാർഥികളെ വിലങ്ങണിയിച്ചതിൽ പരിശോധനക്ക് ശേഷം ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന ആർഎസ്‌എസ് അജണ്ടക്ക് എതിരെയുള്ള സമരത്തിൽ ജയിലിൽ അടയ്ക്കപ്പെട്ട എസ്‌എഫ്‌ഐ നേതാക്കളെ കൈവിലങ്ങ് അണിയിച്ചായിരുന്നു പൊലീസ് കോടതിയിൽ ഹാജരാക്കിയത്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എസ് കെ ആദർശ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ്അംഗം മനേഷ് എന്നിവരെയാണ് വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിൽ വിലങ്ങുവച്ച് എത്തിച്ചത്. സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ റിമാൻഡിലുള്ള ഇരുവരെയും മുൻപുള്ള വാറണ്ടിലാണ് വ്യാഴാഴ്‌ച കോടതിയിൽ ഹാജരാക്കിയത്.
സാധാരണ സമരവുമായി ബന്ധപ്പെട്ട കേസുകളിൽ ഇത്തരത്തിൽ വിലങ്ങ് ഉപയോഗിക്കുന്നത് സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മാർഗനിർദ്ദേശങ്ങൾക്കും വിരുദ്ധമാണ്. എന്നിരിക്കെ, വിദ്യാർഥി സമരത്തിന്റെ പേരിൽ അറസ്റ്റ് ചെയ്‌തവരോട് കൊടുംകുറ്റവാളികളെ പോലെ പൊലീസ് പെരുമാറുകയായിരുന്നു. ഇഡിയെ ആക്രമിച്ചുവെന്ന കള്ളക്കേസ് ചുമത്തി ആദർശിനെ ചൊവ്വാഴ്‌ച കോടതിയിൽ ഹാജരാക്കിപ്പോഴും വിലങ്ങ് വച്ചിരുന്നു.









0 comments