ഭാരതപ്പുഴയിൽച്ചാടി ആത്മഹത്യ ചെയ്തയാൾ ബംഗളൂരുവിൽ ടാക്സി ഡ്രൈവർ; കഥയല്ല; പൊലീസ് കേസാണ്

പാലക്കാട്: ഭാരതപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്തയാൾ ഒരു മാസത്തിന് ശേഷം ബംഗളൂരുവിൽ യൂബർ ടാക്സി ഡ്രൈവർ. സംഭവം കഥയല്ല; പൊലീസ് കേസാണ്. ഗുജറാത്ത് സ്വദേശിയായ ഹുനാനി സിറാജ് അഹമ്മദ് ഭായിയെയാണ് (39) പൊലീസ് പിടികൂടിയത്.
സെപ്റ്റംബർ 17ന് സിറാജ് ഷൊർണൂർ ഭാരതപ്പുഴയ്‌ക്ക് സമീപമെത്തി ചിത്രങ്ങളെടുത്ത് ഭാര്യയ്‌ക്ക് അയച്ച് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് വിളിച്ച് പറഞ്ഞ ശേഷം ഫോൺ സ്വിച്ചോഫ് ചെയ്ത് മുങ്ങുകയായിരുന്നു. ഗുജറാത്തിൽ ബിസിനസ് തകർച്ചയിൽ 50 ലക്ഷത്തോളം ബാധ്യത വന്നതിന് പിന്നാലെയാണ് സിറാജ് ഇങ്ങനെയൊരു ശ്രമത്തിലെത്തിയത്. കാണാതായ ഇയാളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭാര്യാ സഹോദരൻ ഗുജറാത്തിൽനിന്നെത്തി പോലീസിൽ പരാതിനൽകിയിരുന്നു. തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ബിസിനസ് ആവശ്യത്തിനായാണ് സിറാജ് ഷൊർണൂരിൽ എത്തിയതെന്നാണ് വിവരം.
അന്വേഷണത്തിന്റെ ഭാഗമായി ഫയർഫോഴ്‌സ് ഉൾപ്പടെയുള്ളവർ പുഴയിൽ തിരച്ചിൽനടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. ശാസ്ത്രീയമായുള്ള അന്വേഷണത്തിൽ ഇങ്ങനൊരു ശ്രമം അവിടെ നടന്നിട്ടില്ലെന്ന് പൊലീസിന് മനസിലായി. ശേഷമാണ് ഇയാൾ ബംഗളൂരുവിലാണെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ അവിടെത്തി പിടികൂടുന്നത്. കസ്റ്റഡിയിൽ എടുക്കുമ്പോൾ യൂബർ ടാക്‌സി ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു സിറാജ്.










0 comments