രാജ്യത്താകെ വരുന്ന വരുമാന നഷ്‌ടം രണ്ടര ലക്ഷം കോടി
പുതിയ ജിഎസ്‌ടി നിരക്ക് ; കേരളത്തിന് നഷ്‌ടം 10,000 കോടി

ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി പ്രഖ്യാപിച്ച പുതിയ ജിഎസ്‌ടി നിരക്കുകൾ നിലവിൽ വരുന്നതോടെ കേരളത്തിന് വർഷം എണ്ണായിരം കോടി രൂപ മുതൽ പതിനായിരം കോടി രൂപ വരെ വരുമാന നഷ്‌ടമുണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ജിഎസ്‌ടി നിരക്കുകൾ കുറച്ചതിൽ തെറ്റില്ല. എന്നാൽ നികുതി കുറഞ്ഞതിന്റെ ഗുണഫലം ഉപയോക്താക്കൾക്ക് കിട്ടുന്നുവെന്ന് ഉറപ്പുവരുത്തണം. അതല്ലാതെ കന്പനികൾക്ക് നേട്ടമുണ്ടാകുന്ന സാഹചര്യമുണ്ടാകരുത്.
പുതിയ നിരക്കുകൾ നിലവിൽ വരുന്പോഴുണ്ടാകുന്ന വരുമാന നഷ്‌ടം നികത്തണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തോട് കേന്ദ്രം മുഖംതിരിച്ചു. യോഗത്തിൽ ഇക്കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരുറപ്പും കേന്ദ്രം നൽകിയില്ല. എതിർപ്പുണ്ടെങ്കിൽ വോട്ടിലേക്ക് നീങ്ങിക്കോളൂ എന്ന ധിക്കാരപരമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. ജിഎസ്‌ടി കൗൺസിൽ എന്നത് പാർലമെന്റോ നിയമസഭയോ പോലുള്ള വേദിയല്ല. അതിൽ ഭരണപക്ഷവും പ്രതിപക്ഷവുമില്ല. കേന്ദ്രവും സംസ്ഥാനങ്ങളുമാണുള്ളത്. സമവായമാണ് വേണ്ടത്. എന്നാൽ അത്തരമൊരു സമീപനമല്ല കേന്ദ്രം സ്വീകരിച്ചത്. ആരുടെയോ നിർദേശം പോലെ തീരുമാനം അടിച്ചേൽപ്പിച്ചു. അതിൽ പ്രതിഷേധം ശക്തമായി രേഖപ്പെടുത്തി.
പേപ്പർ ലോട്ടറിയുടെ ജിഎസ്‌ടി 28 ശതമാനമായി തന്നെ തുടരണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ചൂതാട്ടത്തിനും മറ്റും സമാനമായി കണക്കാക്കി പേപ്പർ ലോട്ടറിയെയും 40 ശതമാനം സ്ലാബിലേക്ക് മാറ്റി. കേരളത്തിൽ ഭാഗ്യക്കുറി മേഖല രണ്ടു ലക്ഷത്തോളം പേരുടെ ഉപജീവന മാർഗമാണെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും കേന്ദ്രം നിലപാട് മാറ്റിയില്ല.
പുതിയ നിരക്കുകൾ നിലവിൽ വരുന്നതോടെ രാജ്യത്താകെയുണ്ടാകുന്ന വരുമാനനഷ്‌ടം രണ്ടര ലക്ഷം കോടിയോളം രൂപയാണ്. കേരളത്തിൽ ഓട്ടോമൊബൈൽ, സിമന്റ്, ഇലക്‌ട്രോണിക്‌സ്, ഇൻഷുറൻസ് എന്നീ നാല് മേഖലകളിലായി മാത്രം 2500 കോടിയുടെ വരുമാനനഷ്‌ടമുണ്ടാകും. ആകെ പതിനായിരം കോടിയുടെ നഷ്‌ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇത് നികത്തിയില്ലെങ്കിൽ സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്ക് പ്രതിസന്ധിയിലാകും. പെൻഷൻ അടക്കമുള്ള സാമൂഹികക്ഷേമ പദ്ധതികൾക്ക് പണം കണ്ടെ ത്തണം.
ജിഎസ്‌ടിക്ക് പുറമെ സെസ് ചുമത്തുന്നത് തുടരുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ലക്ഷം കോടിയോളം രൂപയുടെ വരുമാനം ഇതിൽ നിന്നുണ്ടാകും. ഇത് സംസ്ഥാനങ്ങളുമായി പങ്കുവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്രം തയ്യാറായിട്ടില്ല. ബിജെപി സംസ്ഥാനങ്ങൾ അടക്കം അമർഷത്തിലാണ് –ബാലഗോപാൽ പറഞ്ഞു.
കേരള ലോട്ടറിക്ക് ഇരുട്ടടിയാകും
ലോട്ടറിയുടെ ജിഎസ്ടി 28 ൽനിന്ന് 40 ശതമാനമാക്കാനുള്ള തീരുമാനം കേരള ലോട്ടറിക്ക് കനത്ത തിരിച്ചടിയാകും. ടിക്കറ്റ് വില വർധിപ്പിക്കുകയോ കമീഷൻ കുറയ്‌ക്കാതെയോ പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന അവസ്ഥയിലേക്കാണ് കേന്ദ്രസർക്കാരിന്റെ സമ്മർദത്താലുള്ള തീരുമാനം എത്തിച്ചത്. ഇതിനെതിരെ കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ ശക്തമായ പ്രതിഷേധം അറിയിച്ചെങ്കിലും കേന്ദ്രസർക്കാർ എതിർക്കുകയായിരുന്നു.
ജിഎസ്ടി 2017ൽ ആരംഭിച്ചപ്പോൾ 12 ശതമാനം മാത്രമായിരുന്നു ലോട്ടറിക്കുള്ള നികുതി. 2020ൽ 28 ശതമാനമാക്കി. ഇപ്പോഴത്തെ വർധന 350 ശതമാനമാണ്. ഇൗ മാസം 22മുതൽ പരിഷ്‌കരണം നിലവിൽവരുമെന്നിരിക്കെ അതിനുമുന്പ് സർക്കാരിനും തീരുമാനമെടുക്കേണ്ടിവരും. 28 ശതമാനം എന്ന സ്ലാബ് ഒഴിവാക്കി 40 ശതമാനത്തിലേക്ക് മാറുമ്പോൾ നാലു രൂപയാണ് കമീഷൻ ഇനത്തിൽ ലോട്ടറി തൊഴിലാളികൾക്ക് നഷ്ടമാവുക. ലോട്ടറിയിൽനിന്ന് കേന്ദ്രസർക്കാർ പ്രതിവർഷം ജിഎസ്‌ടിയായും സമ്മാനത്തുകയുടെ ആദായനികുതിയായും കേരളത്തിൽനിന്ന് കൊണ്ടുപോകുന്നത് കോടികളാണ്. ലോട്ടറി ജിഎസ്‌ടി കുറയ്‌ക്കണമെന്ന ആവശ്യം കേരള ഭാഗ്യക്കുറി സംരക്ഷണസമിതി കേന്ദ്രധനമന്ത്രിയോട് ഉന്നയിച്ചിരുന്നു.
വിശ്വാസ്യത കുടുതലുള്ള, പരാതികളില്ലാത്ത കേരള ലോട്ടറിയെ ആശ്രയിച്ചുകഴിയുന്ന രണ്ടുലക്ഷം തൊഴിലാളികളുണ്ട്. അതിൽ ഭിന്നശേഷിക്കാരും നിരാലംബരും പ്രായമായവരുമുണ്ട്. ഇത്രയുംപേരുടെ ജീവിതത്തിലും കരിനിഴലാകും ഇത്. ലോട്ടറിയിൽനിന്നുള്ള വരുമാനമുപയോഗിച്ചാണ് സർക്കാരിന്റെ കാരുണ്യ ചികിത്സാപദ്ധതി നടത്തിപ്പ്. 42 ലക്ഷം കുടുംബങ്ങൾ ഈ സൗജന്യചികിത്സാപദ്ധതിയുടെ ഗുണഭോക്താക്കളാണ്.









0 comments