പ്ലീഡർ നിയമന വിവാദം തുടരുന്നു
print edition യുവ എംപിയുടെ ശുപാർശയെന്ന് കെ ബാബു; അത് ഞാനെന്ന് ഡീൻ

ഡീൻ കുര്യാക്കോസ് , കെ ബാബു
കൊച്ചി: വിവാദ ഗവ. പ്ലീഡർ നിയമന വിഷയത്തിൽ നേതാക്കൾ പല തട്ടിൽ. യുവ എംപിയുടെ ശുപാർശയിലാണ് നിയമനമെന്ന് കോൺഗ്രസ് നേതാവ് കെ ബാബു. ശുപാർശചെയ്‌തത് ഷാഫിപറന്പിലും ഹൈബി ഇൗഡനുമല്ലെന്ന് പറഞ്ഞ ബാബു, എംപിയുടെ പേര് വെളിപ്പെടുത്താൻ തയ്യാറായില്ല. അതേസമയം, നിയമനത്തിന് മുഖ്യമന്ത്രിയോട് ശുപാർശ ചെയ്‌തത് താനാണെന്ന് ഡീൻ കുര്യാക്കോസ് എംപി വ്യക്തമാക്കി. അവർ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിന്റെ സജീവ പ്രവർത്തകയാണെന്നും മുൻകാലത്ത് എന്തായിരുന്നുവെന്ന് കണക്കിലെടുക്കുന്നില്ലെന്നുമാണ് ഡീൻ പറഞ്ഞത്. കെ ബാബു തന്റെ പേര് പറയാതിരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ലെന്നും കൂട്ടിച്ചേർത്തു.
കെഎസ്‌യുക്കാർക്ക് പരാതിയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അവർ അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്നും മുന്പും അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മുഖ്യമന്ത്രിയെ അലോഷ്യസ് സേവ്യറും മറ്റുചിലരും കരിവാരിത്തേയ്‌ക്കുന്നുവെന്ന് ആരോപിച്ച് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി രംഗത്തെത്തി. മോഹഭംഗത്തിൽനിന്ന് ഉടലെടുത്ത വൈരാഗ്യത്തിന്റെ പേരിലാണ് ഇതെന്നും മുബാസ് കുറ്റപ്പെടുത്തി.
എന്നാൽ, കോൺഗ്രസ് നേതാവ് ജിന്റോ ജോൺ മുഖ്യമന്ത്രിയെ വിമർശിച്ച് വീണ്ടും രംഗത്തെത്തി. കെഎസ്‌യുവിന് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും അവരുടെകൂടി അധ്വാനത്തിന്റെ ഫലമായാണ് യുഡിഎഫ് അധികാരത്തിൽ വന്നതെന്നുമാണ് പറഞ്ഞത്.










0 comments