ജനങ്ങളെ ചേർത്ത് പിടിച്ച് സർക്കാർ; ഭൂ പതിവിനുള്ള വരുമാന പരിധി രണ്ടര ലക്ഷമായി വർധിപ്പിച്ചു

തിരുവനന്തപുരം: സൗജന്യമായി ഭൂമി പതിച്ചു നൽകുന്നതിനുള്ള വരുമാന പരിധി നിലവിലുള്ള ഒരു ലക്ഷം രൂപയിൽ നിന്നും രണ്ടര ലക്ഷം രൂപയായി വർധിപ്പിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ദീർഘകാലമായുള്ള ജനങ്ങളുടെ ഒരു ആവശ്യമാണ് ഇതോടെ നിറവേറ്റപ്പെട്ടത്. 2013 ലാണ് വരുമാന പരിധി ഒരു ലക്ഷം രൂപയായി നിശ്ചയിച്ചത്.
കേരളത്തിലെ ജീവിത നിലവാരം അനുസരിച്ച് ഒരു ലക്ഷം രൂപ വാർഷിക വരുമാന പരിധി എന്നത് വളരെ കുറവായതിനാൽ, ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനം ഉള്ളവർക്ക് കമ്പോള വില ഒടുക്കി മാത്രമേ ഭൂമി പതിച്ചു നൽകാൻ കഴിയുമായിരുന്നുള്ളൂ. ഒരു ലക്ഷം രൂപ പരിധി രണ്ടര ലക്ഷം രൂപയായി വർധിപ്പിക്കുന്നതോടെ പതിനായിരക്കണക്ക് ഗുണഭോക്താക്കൾക്ക് സഹായകമാകും.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം രണ്ടേകാൽ ലക്ഷം പട്ടയങ്ങളാണ് വിതരണം ചെയ്തിട്ടുള്ളത്. ദീർഘകാലമായി സർക്കാർ ഭൂമി കൈവശം വച്ചും വീടുവച്ച് താമസിച്ചും വരുന്ന നിർധന കുടുംബങ്ങൾക്ക് സൗജന്യ ഭൂമി പതിവിന് വരുമാന പരിധി ഒരു തടസമായ സാഹചര്യത്തിലാണ് ചട്ട ഭേദഗതിക്ക് റവന്യൂമന്ത്രി നിർദ്ദേശം നൽകിയത്. ചരിത്രപരമായ ഈ തീരുമാനം കൂടി നടപ്പിലാകുന്നതോടെ റവന്യൂ വകുപ്പിൽ ഈ സർക്കാർ നടപ്പിലാക്കുന്ന ഒൻപതാമത്തെ ഭേദഗതിയാണിത്.










0 comments