സ്വർണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥ ഉൾപ്പെടെ 2 പ്രതികൾക്ക് കഠിന തടവും പിഴയും

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥ ഉൾപ്പെടെ രണ്ട് പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. കസ്റ്റംസ് ഹവിൽദാർ തിരുമല അണ്ണൂർ ബിന്ദുവിലാസത്തിൽ റാണിമോൾ, പൂന്തുറ പരുത്തിക്കുഴി ത്രിവേണി നഗർ 57ൽ സബീർ അബ്ദുൽ കരീം എന്നിവരെയാണ് സിബിഐ പ്രത്യേക കോടതി ശിക്ഷിച്ചത്.
ഒന്നാം പ്രതി റാണിമോൾക്ക് 11 വർഷം കഠിന തടവും 1.4 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. രണ്ടാം പ്രതി സബീർ അബ്ദുൽ കരീമിന് 7 വർഷം കഠിനതടവും 90,000 രൂപ പിഴയുമാണ് ജഡ്ജി കെ എസ് രാജീവ് ശിക്ഷ വിധിച്ചത്. 2018 മാർച്ച് 10നായിരുന്നു സംഭവം. രാവിലെ 8.45ന് ദുബായിൽനിന്നു എമിറേറ്റ്‌സിന്റെ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ സബീർ കസ്റ്റംസ് പരിശോധനയ്ക്ക് വിധേയനാകുന്നതിനു മുൻപ് ഒരു കിലോ സ്വർണം റാണിമോളെ ഏൽപിക്കുകയും അവർ ഇത് പുറത്തെത്തിച്ച് സബീറിന് കൈമാറുകയുമായിരുന്നു. ഇതിനിടെ കസ്റ്റംസ് സൂപ്രണ്ട് പിടികൂടി. ശാസ്‌ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും മാപ്പുസാക്ഷിയുടെ മൊഴിയും പരിഗണിച്ചാണ് പ്രതികളെ ശിക്ഷിച്ചത്.











0 comments