ക്വാറിയിൽ വൻ പാറക്കല്ല് തകർന്നു വീണു; ബീഹാർ സ്വദേശികളായ 7 തൊഴിലാളികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു സൗത്ത് താലൂക്കിലെ മഡപട്ടണയിലുള്ള കരിങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു. മരിച്ചവരെല്ലാം ബീഹാർ സ്വദേശികളാണ്. വ്യാഴാഴ്ച പുലർച്ചെ ക്വാറിയിൽ ഖനന ജോലികൾ നടക്കുന്നതിനിടെയാണ് ദുരന്തം.
ഏകദേശം 40 അടി ഉയരത്തിൽ നിന്ന് ഭീമാകാരമായ പാറക്കല്ല് തൊഴിലാളികളുടെ മേലേക്ക് തകർന്നു വീഴുകയായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവര്‍ പറഞ്ഞു. അപകടസമയത്ത് പതിനെട്ടോളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. പാറയ്ക്കടിയിൽ കുടുങ്ങിപ്പോയ ഏഴുപേരും അപകട സ്ഥലത്ത് തന്നെ മരണപ്പെട്ടു.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ കൃത്യമായ എണ്ണം വ്യക്തമല്ലെങ്കിലും നിരവധി പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. തൊഴിലാളികൾ എല്ലാം ദിവസക്കൂലിക്ക് ക്വാറിയിൽ ജോലിക്കായി എത്തുന്നവരാണ്.
അപകടവിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തകരും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രദേശം പൂർണ്ണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്. ജെസിബികളും മറ്റ് യന്ത്രങ്ങളും ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും കൂടുതൽ ആരെങ്കിലും അടിയിൽപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനുമുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
മരിച്ച തൊഴിലാളികളുടെ കുടുംബങ്ങളെ വിവരമറിയിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.










0 comments