കൊച്ചി ഇ ഡി ഓഫീസിൽ ഹാജരായി ഗോകുലം ഗോപാലൻ

കൊച്ചി: മൂന്നുവർഷം മുമ്പ് രജിസ്‌റ്റർ ചെയ്തതെന്ന് പറയുന്ന വിദേശ നാണയ വിനിമയച്ചട്ടം (ഫെമ) കേസിൽ വ്യവസായിയും ‘എമ്പുരാൻ’ സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലനെ എൻഫോഴ്സ്മെൻറ് വീണ്ടും ചോദ്യം ചെയ്യുന്നു. നോട്ടീസ് നൽകിയതു പ്രകാരം ഗോകുലം ഗോപാലൻ ഇന്നു ഇ ഡി ഓഫീസിൽ ഹാജരാവുകയായിരുന്നു. വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും തങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ ദിവസം നടന്ന റെയ്ഡിന് പിന്നാലെ ചെന്നൈയിൽ വെച്ച് പ്രാഥമിക മൊഴിയെടുക്കലും പൂർത്തിയായിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. 2022ൽ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണമെന്നാണ് ഇഡി പറയുന്നത്. എന്നാൽ മിന്നൽ റെയ്‌ഡ് നടത്തിയതും മണിക്കൂറുകൾ ഗോപാലനെ ചോദ്യംചെയ്തതും ഉടനടിയുള്ള പ്രതികാര നടപടിയാണെന്ന് വ്യക്തം.
ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസ് കമ്പനി നിയമവിരുദ്ധമായി പ്രവാസികളിൽനിന്ന് 592.5 കോടി രൂപ സമാഹരിച്ചെന്നാണ് ഇഡി വാർത്താക്കുറിപ്പിൽ പറഞ്ഞത്. ആർബിഐ, ഫെമ ചട്ടങ്ങൾ ലംഘിച്ചെന്നും പ്രവാസികൾക്ക് തുക പണമായി തിരികെ നൽകിയത് ഫെമ ചട്ടലംഘനമാണെന്നും പറയുന്നു. പരിശോധനയിൽ 1.50 കോടി രൂപ പിടിച്ചെടുത്തതായും വാർത്താക്കുറിപ്പിലുണ്ട്.









0 comments