print edition അയ്യപ്പസംഗമത്തിനെതിരെ നുണപ്രചാരണം ; ലക്ഷ്യം കൊടിമരക്കൊള്ള മറയ്‌ക്കൽ

തിരുവനന്തപുരം
ആഗോള അയ്യപ്പ സംഗമത്തിനെതിരെയുള്ള നുണപ്രചാരണം പൊളിഞ്ഞിട്ടും ഇല്ലാത്ത വിവാദമുണ്ടാക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത് അവർ നടത്തിയ കൊടിമരക്കൊള്ളയ്‌ക്ക് മറയിടാൻ. യുഡിഎഫ് നേതൃത്വത്തിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി ശബരിമലയിൽ നടത്തിയ കൊടിമരക്കൊള്ളയിൽ വിജിലൻസ് അന്വേഷണം തുടങ്ങിയതോടെ കോൺഗ്രസുകാർക്ക് നെഞ്ചിടിപ്പാണ്. കോൺഗ്രസ് നേതാവ് അജയ് തറയിലടക്കമുള്ളവർ അറസ്റ്റിന്റെ വക്കിലും. ഇപ്പോളിതാ ആഗോള അയ്യപ്പ സംഗമത്തിന്റെ ശോഭ കെടുത്താൻ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായി ഗൂഢാലോചന നടത്തിയ കോൺഗ്രസ് അതിലും വെട്ടിലായി. ഇതെല്ലാം മറച്ചുവച്ചാണ് നുണപ്രചാരണം.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് 75 വർഷം തികയുന്നതിന്റെ ഭാഗമായി നടത്തിയ ആഗോള അയ്യപ്പ സംഗമം തടസ്സപ്പെടുത്താൻ ആദ്യം ചിലരുടെ സഹായത്തോടെ സുപ്രീംകോടതിയെ സമീപിച്ചു. കോടതി ഹർജി തള്ളിയതോടെ സംഗമത്തെ അട്ടിമറിക്കാൻ കോൺഗ്രസും- ബിജെപിയും ഒത്തുചേർന്നു. ഉണ്ണിക്കൃഷ്‌ണൻ പോറ്റി ആദ്യം അഭിമുഖം നൽകിയത് ഈ കൂട്ടുകെട്ടിന്റെ ഭാഗമായാണ്. അഭിമുഖം കൊടുത്തതാകട്ടെ പ്രമുഖ ബിജെപി നേതാവിന്റെ ചാനലിലൂടെയും. പോറ്റിയെ ശബരിമലയിൽ കയറ്റിയതും പോറ്റിവളർത്തിയതുമൊക്കെ കോൺഗ്രസ് നേതാക്കളാണെന്ന വിവരം പിന്നീട് പുറത്തുവന്നു.
അറസ്റ്റിലായ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്കും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുമായുള്ള ബന്ധം പുറത്തുവന്നതോടെ തദ്ദേശ തെരഞ്ഞെടുപ്പുവരെ നിരന്തരം വാർത്ത നൽകിയ യുഡിഎഫ് അനുകൂല മാധ്യമങ്ങൾ സംഭവം ഒതുക്കാൻ തുടങ്ങി. പിന്നാലെയാണ് യുഡിഎഫ് നേതൃത്വത്തിൽ നടന്ന കൊടിമരക്കൊള്ളയും പുറത്തുവന്നത്.










0 comments